ഇന്ന് ചന്ദ്രഗ്രഹണം; ഗ്രഹണ നമസ്‌കാരത്തിനൊരുങ്ങി ലോകമെമ്പാടുമുള്ള വിശ്വാസികൾ

0
27
  • സമയ  വ്യത്യാസങ്ങള്‍ ഇല്ലാതെ ലോകമെമ്പാടുമുള്ള ഇസ്‌ലാം വിശ്വാസികൾ ഒരേസമയം നടത്തുന്ന ഏക നിസ്‌കാരമാണിത്

മക്ക: ഇന്ന് ചന്ദ്രഗ്രഹണം നടക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും വിശ്വാസികൾ ഗ്രഹണ നിസ്കാരം നിർവഹിക്കും. സഊദിയിലെ പള്ളികളിൽ ഇന്ന് രാത്രി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. ഈ സമയങ്ങളിൽ ദൈവ ഭക്തി  വര്‍ധിപ്പിക്കണമെന്നും കൂടാതെ പാപമോചനം തേടാൻ തക്ബീറുകൾ ചൊല്ലാനും ദാനധര്‍മ്മങ്ങളും ചെയ്ത് വിശ്വാസികൾ ദൈവത്തോട് കൂടുതൽ അടുക്കാൻ ഇമാമുമാര്‍  വഴികാട്ടണമെന്നും മന്ത്രി വ്യക്തമാക്കി.

മക്കയിലെ വിശുദ്ധ ഹറമിലും രാജ്യത്തെ മറ്റു പള്ളികളിലും നിസ്കാര സമയം പ്രഖ്യാപിച്ചു. സഊദിയിൽ രാത്രി ഒമ്പതു മണിക്കാണ് ഗ്രഹണ നമസ്‌കാരം ആരംഭിക്കുക. ഹറം പള്ളിയിൽ ഹറം ഇമാം ശൈഖ് ബദ്ര്‍ അല്‍തുര്‍ക്കിയായിരിക്കും ഗ്രഹണ നമസ്‌കാരത്തിന് നേതൃത്വം നൽകും. സഊദിയില്‍ വൈകിട്ട്  7.27 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം രാത്രി 8.30 ന് പൂര്‍ണതയിലെത്തും. രാത്രി 9.11 ന്  ഉച്ചസ്ഥായിയിലെതുന്ന ഗ്രഹണം  രാത്രി 10.56 ന്  പൂർണ്ണമായും അവസാനിക്കുമെന്ന് അബ്ദുല്ല അല്‍മിസ്നദ് അറിയിച്ചു.

സഊദി അറേബ്യ ഉള്‍പ്പെടെ മിക്ക അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ ഇന്ന് രാത്രി ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. 3 മണിക്കൂറും 29 മിനിറ്റുമായിരിക്കും ഗ്രഹണം നീണ്ടുനിൽക്കുക എന്നും ഇതില്‍ 82 മിനിറ്റ് പൂര്‍ണ ഗ്രഹണമായിരിക്കും. ലോകത്തെ ഏകദേശം 700 കോടി ജനങ്ങൾക്ക്   ഒരേ സമയം ഗ്രഹണം കാണാന്‍ സാധിക്കുമെന്നും അല്‍മിസ്നദ് വ്യക്തമാക്കി

ഗ്രഹണം ആരംഭിച്ച് മിനിറ്റുകള്‍ക്കു ശേഷമായിരിക്കും നമസ്‌കാരം ആരംഭിക്കുക. സമയ  വ്യത്യാസങ്ങള്‍ ഇല്ലാതെ ലോകമെമ്പാടുമുള്ള ഇസ്‌ലാം വിശ്വാസികൾ  ഒരേസമയം നടത്തുന്ന ഏക നമസ്‌കാരമാണിത്.

ഇനി അടുത്ത ചന്ദ്രഗ്രഹണം സഊദിയിൽ ദൃശ്യമാവുക 2028 ജൂലൈ ആറിനായിരിക്കും. മാത്രമല്ല 2027 ആഗസ്റ്റ് രണ്ടു വരെ രാജ്യത്ത് സൂര്യ, ചന്ദ്രഗ്രഹണങ്ങൾ ദൃശ്യമാകില്ലയെന്നും അല്‍മിസ്നദ് ചൂണ്ടിക്കാട്ടി. 2027 ആഗസ്റ്റ് രണ്ടിന് സഊദി ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കാഴ്ചകളിലൊന്നായ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ജിദ്ദ, മക്ക, തായിഫ്, അല്‍ബാഹ, അബഹ, നജ്റാന്‍, ജിസാന്‍ എന്നീ നഗരങ്ങളിലെല്ലാം വളരെ വ്യക്തമായി കാണാൻ സാധിക്കും. പിന്നീട് 730 വർഷങ്ങൾക്ക് ശേഷം അഥവാ 2755 ഡിസംബറില്‍ മാത്രമേ പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുകയെന്നും ഇദ്ദേഹം വ്യക്തമാക്കി.

ദൈവവചനങ്ങൾ സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നത്. ഇത് സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടിവൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അല്‍മിസ്നദ് അഭിപ്രായപ്പെട്ടു.