ഗാസ: ഇസ്‌റാഈല്‍ സൈന്യം ഗസയില്‍ രണ്ട് വര്‍ഷത്തിനിടെ 20,000 കുട്ടികളെ കൊന്നുകളഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി സ്ഥിരീകരിച്ചു. മനപ്പൂര്‍വ്വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനും തെളിവുണ്ടെന്നും സമിതി കണ്ടെത്തി.
ഇസ്‌റാഈല്‍ സൈന്യം ഗസയില്‍ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവന്നത്. ഇസ്‌റാഈലിന്റെ ഈ നടപടികള്‍ വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവയുടെ പരിധിയില്‍ വരുന്നതാണെന്നും യു എന്‍ ജൂണ്‍ 23 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ മനുഷ്യക്കുരുതിയില്‍ 2021നും 2025നും ഇടയില്‍ 20,000 കുട്ടികളെ കൊലപ്പെടുത്തിയതായി അന്വേഷണ സമിതി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. വെടി നിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷവും ഇസ്‌റാഈല്‍ ക്രൂരത തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇസ്‌റാഈല്‍ തള്ളിയിട്ടുണ്ട്. ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ കുട്ടികളെ ബോധപൂര്‍വം ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. ഗാസയിലെ ഫലസ്തീനികളുടെ ഭാവി തകര്‍ക്കാനുള്ള ബോധപൂര്‍വമായ തന്ത്രത്തിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ ആരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ മാത്രം കുറഞ്ഞത് 20,179 കുട്ടികള്‍ കൊല്ലപ്പെടുകയും 44,143 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനത്തോളം വരും. മുന്‍കാല സംഘര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളെ ലക്ഷ്യമിട്ടു എന്നതിനു പിന്നില്‍ വംശ ഹത്യാലക്ഷ്യമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
