ഇൻഡോർ: ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ ചുട്ടുപൊള്ളുന്ന വെയിലിൽ നട്ടെല്ലിന് പരിക്കേറ്റ 12 കാരനെയും കൊണ്ട് ഒരു കിലോമീറ്റർ സ്ട്രെച്ചർ തള്ളി നടന്ന് മാതാപിതാക്കൾ. രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി വാഴ്ത്തുന്ന മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
ഇൻഡോറിലെ എംവൈ ആശുപത്രിയിൽ നിന്നും സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോകവെയാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ 15 ദിവസമായി എംവൈ ആശുപത്രിയിലെ ന്യൂ ചെസ്റ്റ് വാർഡിൽ ചികിത്സയിലായിരുന്ന 12 കാരനായ ആദർശിനെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ആദർശ്.
എന്നാൽ കുട്ടിയെ സൂപ്പർസ്പെഷ്യാലിറ്റിയിലേക്ക് മാറ്റാൻ ആംബുലൻസ് സൗകര്യം അധികൃതർ നൽകിയില്ല. തുടർന്ന് കടുത്ത ചൂടിൽ കുട്ടിയുടെ അച്ഛൻ തന്നെ സ്ട്രെച്ചറിൽ അവനെ വലിച്ചുകൊണ്ട് പോവുകയായിരുന്നു. കുട്ടിക്ക് സൂര്യാതപം ഏൽക്കാതിരിക്കാൻ അമ്മ ചുരിദാറിന്റെ അറ്റം വെള്ളത്തിൽ മുക്കി ദേഹത്ത് ഇട്ടുകൊടുത്തു. സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് കുട്ടിയെ അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നും രേഖകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും പറഞ്ഞ് അധികൃതർ തിരിച്ചയച്ചു. തിരിച്ചും കുട്ടിയെ മാതാപിതാക്കൾ സ്ട്രെച്ചറിൽ തള്ളി തിരിച്ചുകൊണ്ടുപോവുകയായിരുന്നു.
സംഭവം വിവാദമായതോടെ എംവൈ ആശുപത്രി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം വീഴ്ചകൾ എംവൈ ആശുപത്രിയിൽ ഇതിന് മുൻപും സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
