ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ ആശുപത്രികളിൽ മാത്രമെന്ന വാർത്ത തെറ്റ്, അതേക്കുറിച്ച് ചർച്ച ചെയ്തിട്ട് പോലുമില്ല: ആരോഗ്യമന്ത്രി

News Desk
1 Min Read

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം സ്വകാര്യവത്കരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സിഎസ്ആർ ഫണ്ട്‌ ഉപയോഗിച്ച് കെട്ടിടം പണിയുമെന്നാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ ആശുപത്രികളിൽ മാത്രമെന്ന് വാർത്ത പ്രചരിപ്പിച്ചു.

അതേക്കുറിച്ച് ചർച്ച ചെയ്തിട്ട് പോലുമില്ല. സ്വകാര്യ ആശുപത്രികൾക്കൊപ്പം ഓടിയെത്താനാണ് സർക്കാർ ആശുപത്രികളുടെ ശ്രമമെന്നും സർക്കാർ മേഖലയെ തരംതാഴ്ത്തി കാണിക്കാൻ എല്ലാ കാലത്തും ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കേരള സർക്കാർ പ്രഖ്യാപിച്ച ഈ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സംസ്ഥാനത്തെ ഓരോ കുടുംബത്തിനും വർഷത്തിൽ 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പരിരക്ഷ (കവറേജ്) ലഭിക്കും. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്.

അതേസമയം, എബോളക്കെതിരായ ജാഗ്രത നിർദേശത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ കർശന വൈദ്യ പരിശോധന ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഉഗാണ്ടയിൽ ഒരുപാട് മലയാളികൾ ഉണ്ട്. ആരോടും നാട്ടിലേക്ക് വരാൻ പാടില്ല എന്ന് പറയാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.

വയനാട് കോളിയാടി മാർ ബസേലിയോസ്‌ എയുപി സ്കൂളിലെ വിദ്യാർഥികൾ കൂട്ടത്തോടെ ചികിത്സ തേടിയ സംഭവത്തിലും ആരോഗ്യമന്ത്രി പ്രതികരിച്ചു. ഷിഗെല്ല അല്ലെന്നാണ് നിഗമനമെന്നാണ് കെ മുരളീധരൻ വ്യക്തമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. നിലവിൽ 89 വിദ്യാർഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article