പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം: കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം

News Desk
1 Min Read

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫ് സഹോദരി ഭര്‍ത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിശാല കെപിസിസി യോഗത്തിൽ വിമര്‍ശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു. വിമര്‍ശനത്തിനും വിവാദത്തിനും ഇട നൽകരുതായിരുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ അഭിപ്രായപ്പെട്ടെന്നാണ് വിവരം. വിമര്‍ശനം ഉയര്‍ന്നെങ്കിലും നിയമനം പുന:പരിശോധിക്കാൻ സാധ്യതയില്ല. പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ച് പോകണണമെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു.

മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു. അങ്ങനെയൊരു കാപട്യത്തിന് താൻ തയ്യാറല്ല. വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടെ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ്‌ നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article