ശ്രീലങ്കയിലെ വൃദ്ധ സദനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 7 പേർക്ക് പൊള്ളലേറ്റു. സംഭവത്തിൽ കെയർ ഹോം മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു.
മോപിയ സേവന വൃദ്ധ സദനത്തിലാണ് ബുധനാഴ്ച വൈകിട്ട് 5.30ഓടെ തീപിടിത്തമുണ്ടായത്. ഫോറൻസിക് വിദഗ്ധർ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിൽ ഏഴ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 12 ആയി ഉയർന്നത്.
പ്രായമായ താമസക്കാർക്ക് പുറമേ, മാനസിക പ്രശ്‌നങ്ങളുള്ള ചെറുപ്പക്കാരെയും കെയർ ഹോമിൽ താമസിപ്പിച്ചിരുന്നു. മരിച്ചവരിൽ 17 വയസുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. 70ഓളം പ്രായമായ അന്തേവാസികളാണ് കെയർ ഹോമിൽ ഉണ്ടായിരുന്നത്.
ബുധനാഴ്ച രക്ഷപ്പെടുത്തിയ 51 താമസക്കാരെയും ജീവനക്കാരെയും അടുത്തുള്ള ഒരു സർക്കാർ സ്ഥാപനത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ 7 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
