മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് അറുപത്തി രണ്ടാം പിറന്നാൾ. അഞ്ചു വർഷത്തെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന് വി.ഡി. സതീശനെ കേരളത്തിൻ്റെ ഭരണചക്രത്തിലേക്ക് എത്തിച്ചത്. കെഎസ്യു എന്ന കരുത്തുറ്റ പോരാട്ടവീര്യത്തിന്റെ പാഠപുസ്തകത്തിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയ നേതാവ്.
കൃത്യമായ ആസൂത്രണവും കർശനമായ നിലപാടുകളും കൊണ്ട് കേരളത്തിൻ്റെ ജനനായകനായ വി.ഡി. സതീശന് നിരവധിപ്പേരാണ് പിറന്നാൾ ആശംസകൾ നേരുന്നത്.
2021-ൽ തകർന്നുപോയ യുഡിഎഫിനെ കൈപിടിച്ചുയർത്തിയ നായകൻ. വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറുന്നത് ചരിത്രം കുറിച്ചുകൊണ്ടാണ്. കഴിഞ്ഞ അഞ്ച് വർഷം സഭയിലും പുറത്തും പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ പോരാട്ടം. മുൻപ് പലപ്പോഴും മുഖ്യമന്ത്രിയായിരുന്നു അജണ്ട നിശ്ചയിച്ചിരുന്നതെങ്കിൽ, ഇക്കുറി കളി മാറ്റിമറിച്ചത് സതീശനായിരുന്നു. ഇടതുപക്ഷം പോലും സതീശന്റെ ആരോപണങ്ങൾക്ക് പിന്നാലെ മറുപടി പറയാൻ ഓടിയ കാഴ്ച നാം കണ്ടു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും കണ്ട ആ വിജയ തന്ത്രങ്ങൾ കേരളം മൊത്തം പ്രതിഫലിച്ചു.
മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത ശൈലിയാണ് സതീശന്റേത്. ഉറച്ച നിലപാട്, മൂർച്ചയുള്ള വാക്കുകൾ. സമുദായ നേതാക്കളുടെ വഴിവിട്ട ഇടപെടലുകളോട് വിട്ടുവീഴ്ച ചെയ്യാത്ത ആ ശൈലി അദ്ദേഹത്തിന് ശത്രുക്കളെയും ആരാധകരെയും ഒരുപോലെ നൽകി. തേവര എസ്.എച്ച് കോളജിലെ കെ.എസ്.യു നേതാവായി രാഷ്ട്രീയ രംഗത്തേക്ക് നടന്ന് കയറി. തേവര സേക്രഡ് ഹാർട്ട് കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി. എംജി സർവകലാശാല വൈസ് ചെയർമാനൊപ്പം എന്എസ്യു ദേശീയ നേതാവായി ഉയര്‍ന്നു. കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം നിരവധി ഉത്തരവാദിത്തങ്ങളിലൂടെ കടന്നുപോയി. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രധാനസ്ഥാനങ്ങള്‍ മാത്രമല്ല, കെപിസിസി പ്രസിഡന്റ് സ്ഥാനവും കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
