തിരുവനന്തപുരം: കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചായ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് 16 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. പശീലനത്തിനെന്ന് പറഞ്ഞ് ജിമ്മിലേയ്ക്ക് കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. കൂടാതെ നഗ്ന ഫോട്ടോ നൽകാനും പ്രതി പെൺകുട്ടിയെ പലതവണ നിർബന്ധിപ്പിച്ചു. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ പെൺകുട്ടിക്ക് ശരിയായ കോച്ചിങ് നൽകാതയായി.
പിന്നാലെ 2021ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡന വിവരം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഏഴാം ക്ലാസുകാരിക്ക് പുറമെ കോച്ചിങ്ങിനെത്തിയ മറ്റു 5 കുട്ടികളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ട്. ഇവരും പിന്നീട് വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. പ്രതിയെ ഭയന്ന് ആരും സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.
2024ൽ തിരുവനന്തപുരത്ത് വച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയ പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഏഴാം ക്ലാസുകാരി പരാതി നൽകിയതിന് പിന്നാലെയാണ് മറ്റു കുട്ടികളും സംഭവം പുറത്തുപറഞ്ഞത്. പിന്നാലെ പ്രതിക്കെതിരെ ആറു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാലു കേസുകളുടെ വിചാരണ പൂർത്തിയായി.
ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തെന്നും ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തെന്നുമാണ് പരാതികളില്‍ പറഞ്ഞിരുന്നത്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്. അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി. പരിശീലനത്തിനിടയിലും പെണ്‍കുട്ടികളോട് ലൈംഗിക കാര്യങ്ങൾ സംസാരിച്ചിരുന്നെന്നു പരാതികളില്‍ പറയുന്നു. മനുവിനെതിരെ കൂടുതല്‍ പേര് രംഗത്തുവന്നതോടെ ഇയാള്‍ക്കു കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളെ പൊലീസ് കൗണ്‍സിലിങ്ങിനു വിധേയമാക്കിയിരുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
