ജിദ്ദ: ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു. സ്രഷ്ടാവിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ഉപേക്ഷിക്കാൻ തയാറായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ് ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ.
ബലി എന്ന് അർഥം വരുന്ന അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ബലിപെരുന്നാൾ എന്ന പേരുണ്ടായത്. ദൈവകൽപനയനുസരിച്ച് മകനെ ബലിയറുക്കാൻ ഒരുങ്ങിയ ഇബ്രാഹിം നബിക്ക് മുന്നിൽ മകന് പകരം ആടിനെ ബലിനൽകാൻ അല്ലാഹു നിർദേശിച്ച ഖുർആനിലെ സംഭവത്തെ മുൻനിർത്തിയാണ് ഈ ദിവസം മൃഗബലി പ്രധാന ചടങ്ങായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
തനിക്കുള്ളത് ഉപേക്ഷിക്കുക, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകുക, പാവപ്പെട്ടവർക്ക് ദാനം ചെയ്യുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബലിയറുക്കുന്ന മൃഗത്തിന്റെ മാംസം മൂന്നായി വിഭജിച്ച് ഒരു പങ്ക് സ്വന്തത്തിനും ഒരംശം ബന്ധുമിത്രാദികൾക്കും ബാക്കി പാവപ്പെട്ടവർക്കുമായി വീതം വയ്ക്കുന്നു. കോവിഡ് സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ വിശ്വാസികൾ ഒന്നിച്ചുചേരുന്ന ആഘോഷം കൂടിയാണിത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
