വീഡിയോ കണ്ടവർ ഞെട്ടിത്തരിച്ച് പോകും, ട്രാക്കിനും പ്ലാറ്റ്ഫോമിനുമിടയിൽ പെട്ടു, ധൈര്യം കൈവിടാതെ കുഞ്ഞുങ്ങളെ ചേര്‍ത്ത് നിര്‍ത്തി ഒരമ്മ – VIDEO

malayalampress
1 Min Read

ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലുള്ള ഷാപ്പൂര്‍ പടോരി റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയംവെച്ച ഒരമ്മയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്. മല്‍ഹേര പ്രദേശത്തിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് പെട്ടെന്ന് ഒരു ട്രെയിന്‍ പാഞ്ഞടുത്തത്. ഈ സമയം രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ട്രാക്കില്‍ കുടുങ്ങിയത്. അതിവേഗത്തില്‍ വന്ന ട്രെയിന്‍ ശരീരത്തില്‍ പലതവണ തട്ടിയിട്ടും, ഒട്ടും ഭയപ്പെടാതെ ഒരമ്മ കുട്ടികളെ തനിക്കു താഴെയാക്കി കെട്ടിപ്പിടിച്ച് ട്രെയിനില്‍ നിന്നും സംരക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍ ഈ സ്ത്രീ ട്രെയിനിനടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ പോയെങ്കിലും, ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ അവരെ പിടിച്ച് ട്രാക്കില്‍ ഉറപ്പിച്ചു നിര്‍ത്തി. ട്രെയിന്‍ കടന്നുപോയതിന് തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. അപകടത്തില്‍ അമ്മയ്ക്ക് പരിക്കേറ്റെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവം പുറത്തുവന്നതോടെ സ്‌റ്റേഷനുകളില്‍ കാല്‍നട ഓവര്‍ബ്രിഡ്ജുകള്‍ ഉണ്ടായിട്ടും ആളുകള്‍ ട്രാക്കുകള്‍ മുറിച്ചുകടക്കുന്നതിനെക്കുറിച്ചുള്ള വലിയൊരു സംവാദത്തിന് സമൂഹമാധ്യമങ്ങള്‍ വേദിയായി. കുട്ടികളെ സംരക്ഷിക്കാനുള്ള അമ്മയുടെ സഹജവാസനയെയും ധീരതയെയും നിരവധി ഉപയോക്താക്കള്‍ പ്രശംസിച്ചപ്പോള്‍, റെയില്‍വേയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് കുട്ടികളുടെ ജീവന്‍ പോലും അപകടത്തിലാക്കിയ അമ്മയുടെ മുന്‍കരുതലില്ലായ്മയെ മറ്റ് ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചു.
‘ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കൃത്യമായ കാരണങ്ങളാലാണ്, ട്രാക്ക് മുറിച്ചുകടന്ന് രണ്ട് മിനിറ്റ് ലാഭിക്കുന്നത് ജീവന്‍ പണയം വയ്ക്കാന്‍ തക്കവണ്ണമുള്ളതല്ല’ എന്ന് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചു. സമയം ലാഭിക്കാന്‍ വേണ്ടി മാത്രം യാത്രക്കാര്‍ കാല്‍നടപ്പാലങ്ങള്‍ ഒഴിവാക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. റെയില്‍വേ പരിസരങ്ങളിലെ അപകടങ്ങളുടെ പ്രധാന കാരണം ട്രാക്കുകളിലൂടെയുള്ള നടത്തമാണെന്നും, യാത്രക്കാര്‍ നിര്‍ദ്ദിഷ്ട പാലങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും റെയില്‍വേ അധികൃതര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. Click here for watch video

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!