പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി.
കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, അബ്‌ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം.
മുമ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ഷുക്കൂറിന്റെ അതൃപ്തി വലിയ വാർത്തയായിരുന്നു. അന്ന് അതൊക്കെ മാധ്യമ വാർത്തകൾ മാത്രമാണ് എന്ന് പറഞ്ഞ സിപിഎം ഒടുവിൽ ഷുക്കൂറിനെ അനുനയിപ്പിക്കുകയായിരുന്നു. അന്ന് വാർത്ത റിപ്പോർട്ട് ചെയ്യാൻ ഷുക്കൂറിന്റെ വീട്ടിൽ പോയ മാധ്യമങ്ങളെ ഇറച്ചിക്കടയ്ക്ക് മുന്നിൽ പോയ പട്ടികൾ എന്ന് സാദൃശ്യപ്പെടുത്തി സിപിഎം നേതാവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസ് ആക്ഷേപിച്ചിരുന്നു.
അബ്‌ദുൽ ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇത് ആരുടെയും ഔദാര്യമല്ല, അധ്വാനത്തിന്റെ അടയാളമാണ്! കഴിഞ്ഞ ഒന്നര വർഷമായി മനസ്സിൽ കൊണ്ടുനടന്ന ആ ഭാരം ഇന്ന് ഇറക്കിവെക്കുന്നു. ഈ പ്രസ്ഥാനത്തിൽ ഞാൻ വഹിച്ച ഉത്തരവാദിത്തങ്ങൾ ആരോ തന്ന ഔദാര്യമോ ‘ഒസിയത്തോ’ ആണെന്ന പരിഹാസം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
എന്നാൽ ഒന്നുണ്ട്, ഈ നിലയിൽ ഞാനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച് വെയിലത്തും മഴയത്തും ഈ പാർട്ടിക്കായി ചെയ്ത വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമായാണ്. തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാൾ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
