ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ജിസിസിയും യൂറോപ്യൻ രാജ്യങ്ങളും; അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ചൈന

0
11

റിയാ​ദ്: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളെ അപലപിച്ച് ജിസിസി രാജ്യങ്ങൾ. ഗൾഫ് മേഖലയിലെ ഇറാന്‍റെ ആക്രമണങ്ങളിലാണ് ജിസിസി രാജ്യങ്ങളുടെ പ്രതികരണം.

യുഎസിനെ എന്നല്ല ഏത് രാജ്യത്തെ ലക്ഷ്യമിട്ടായാലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം പാടില്ലെന്നും അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തെന്നും ജിസിസി അറിയിച്ചു. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി.

ആക്രമണങ്ങളിൽ ഇറാനെതിരെ യൂറോപ്യൻ രാജ്യങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ജർമനി, ഫ്രാൻസ്, യുകെ അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. മേഖലയിലെ അസ്ഥിരതയ്ക്കും സാധാരണക്കാരുടെ ജീവനും ഭീഷണിയാകുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ഈ രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടു.

അതേസമയം, ഇറാന് പിന്തുണയുമായി ചൈന ​രം​ഗത്തെത്തി. ഇറാന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്ന് ചൈന ആവശ്യപ്പെട്ടു. അടിയന്തര വെടിനിര്‍ത്തല്‍ വേണം. ഇറാന്റെ പരാമാധികാരം, ദേശീയത എന്നിവയെ ബഹുമാനിക്കണം. ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് നാറ്റോ വക്താവ് ആലിസൺ ഹാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.