തിരുവനന്തപുരം: പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ. മുംബൈയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പിടിയിലായത്. മുംബൈ എയർപോർട്ടിൽ വച്ച് മുംബൈ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പൂന്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇന്ന് വൈകിട്ടോടെ അന്വേഷണസംഘം മുംബൈയിലേക്ക് തിരിക്കും. തുടർന്ന് കേരളത്തിൽ എത്തിച്ച് ഉണ്ണികൃഷ്ണൻ്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കും മുമ്പേ എഴുതിയ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. മരിക്കാൻ കാരണം ഭർത്താവ് ആണെന്നും, അയാളിൽ നിന്നുള്ള അവഗണനയും മാനസിക പീഡനവും താങ്ങാനാവുന്നില്ലെന്നും ഇവർ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സജിത (56) യേയും മകൾ ഗ്രീമ (30) യേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്ന കുറിപ്പിൽ ഉള്ളത്. ആറ് വർഷം മുമ്പാണ് ഗ്രീമയുടേയും ഉണ്ണികൃഷ്ണൻ്റെയും വിവാഹം നടന്നത്. മകളും ഭർത്താവും വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾ മാത്രമാണ് ഒരുമിച്ച് ജീവിച്ചത്. 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിക്കുകയും ചെയ്തു. നിസാര കാരണങ്ങൾ പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. ആറു വർഷം താൻ അനുഭവിച്ചത് അവഗണനയും മാനസിക പീഡനവും ആണെന്നും കുറിപ്പിൽ പറയുന്നുണ്ട്.





