യുഎസിലെ പിടികിട്ടാപ്പുള്ളി; ഗുജറാത്ത് സ്വദേശിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2.1 കോടിരൂപ പാരിതോഷികം

0
2196

ന്യൂയോര്‍ക്ക്: പിടികിട്ടാപ്പുള്ളിയായ ഇന്ത്യന്‍ പൗരനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടരലക്ഷം ഡോളര്‍(ഏകദേശം 2.1 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍(എഫ്.ബി.ഐ). ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങളായി ഒളിവില്‍കഴിയുന്ന ഗുജറാത്ത് സ്വദേശി ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായി പട്ടേലിനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് അന്വേഷണ ഏജന്‍സി വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

എഫ്.ബി.ഐ.യുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ പ്രധാനിയാണ് ഭദ്രേഷ്‌കുമാര്‍ പട്ടേല്‍. 2015-ല്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് വിവിധ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്. മേരിലാന്‍ഡില്‍ ദമ്പതിമാര്‍ ജോലിചെയ്തിരുന്ന ഒരു ഡോണറ്റ് ഷോപ്പില്‍വെച്ചാണ് ദദ്രേഷ്‌കുമാര്‍ ഭാര്യ പാലക്കിനെ കൊലപ്പെടുത്തിയത്, 2015 ഏപ്രില്‍ 12-നായിരുന്നു സംഭവം. സ്ഥാപനത്തിന്റെ പിന്‍വശത്തെ മുറിയില്‍വെച്ച് കറിക്കത്തി കൊണ്ടാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. കേസില്‍ 2015 ഏപ്രിലില്‍ തന്നെ പ്രതിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പ്രതി അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.

പൊതുജനങ്ങളുടെ സഹായവും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമവും പ്രതിയെ പിടികൂടുന്നതിലേക്ക് നയിക്കുമെന്നായിരുന്നു എഫ്.ബി.ഐ. ബാള്‍ട്ടിമോര്‍ ഫീല്‍ഡ് ഓഫീസ് സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് ഗോര്‍ഡണ്‍ ബി.ജോണ്‍സന്റെ പ്രതികരണം. അയാളെ ഒരിക്കലും തങ്ങള്‍ മറക്കില്ല. പ്രതിയെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.