നിർണായക പാകിസ്ഥാൻ നീക്കം, സമാധാന ചർച്ചകൾക്ക് വേദിയാകാൻ ഇസ്ലാമാബാദ്

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്‍റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നയതന്ത്ര നീക്കം.

പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലേക്ക് എത്തിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ഇതിനോടകം ധാരണയിലെത്തിയെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഇസ്രായേൽ ഈ നീക്കങ്ങളിൽ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സമാധാന ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ധാരണകളിലെത്തിയെന്ന ട്രംപിന്‍റെ പ്രസ്താവന പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നാണ് ഇസ്രായേലിന്‍റെ വിലയിരുത്തൽ.

ഇടപെട്ട് ഷെഹ്ബാസ് ഷെരീഫ്
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാന്റെ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. റമദാൻ, ഈദ് വേളകളിലായി ഇരുവരും പലതവണ ആശയവിനിമയം നടത്തുകയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്ർറെ അനിവാര്യത ആവർത്തിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും ഇറാൻ പ്രസിഡന്റുമായും ട്രംപുമായും ചർച്ചകൾ നടത്തിയതായാണ് വിവരം.