9 വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

0
1369

ചെന്നൈ: 9 വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ എസ്എസ്പി ആർ.കലൈവാണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

നേരത്തേ അറസ്റ്റിലായ രണ്ടുപേർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള 6 വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. 5 പേർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യംചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. 

പ്രദേശവാസികളായ കരുണാസ് (19), വിവേകാനന്ദൻ (59) എന്നിവരാണു പിടിയിലായത്. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കരുണാസാണ് സുഹൃത്തായ വിവേകാനന്ദന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ഇവിടെ വച്ചു സുഹൃത്തുക്കൾ ഉൾപ്പെടെ കുട്ടിയെ പീഡിപ്പിച്ചു.

ബോധരഹിതയായതോടെ കുട്ടിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഓടയിൽ തള്ളുകയായിരുന്നെന്നു പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിവേകാനന്ദന്റെ വീട്ടിൽ ഇന്നലെ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അറസ്റ്റിലായ 2 പ്രതികളുടെയും കസ്റ്റഡിയിലുള്ള 5 പേരുടെയും രക്ത സാംപിളുകൾ പരിശോധനയ്ക്കായി ജിപ്മർ ആശുപത്രിയുടെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. 

അതേസമയം, അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്നു മുത്തിയാൽപെട്ട് സ്റ്റേഷൻ ഓഫിസർ അടക്കമുള്ളവരെ റിസർവ് ബറ്റാലിയനിലേക്കു മാറ്റി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉത്തരവിറക്കി. പെൺകുട്ടിയുടെ മരണത്തിനു ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്നലെ, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മ‍ൃതദേഹം പാപ്പമ്മാൾ ക്ഷേത്രത്തിനു സമീപം സംസ്കരിച്ചു. കുട്ടിയുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പാഠപുസ്തകങ്ങളും മൃതദേഹത്തോടു ചേർത്തുവച്ചാണു സംസ്കാരം നടത്തിയത്. മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ഒട്ടേറെപ്പേർ തടിച്ചുകൂടിയിരുന്നു. പുതുച്ചേരി ഡിജിപി ബി.ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.