പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വീണ്ടും കുറവ്

0
1133

ദമ്മാം: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ ആയിരത്തി നാല് കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി സഊദി ബാങ്ക് സാമ പുറത്ത വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

2024ന്റെ തുടക്കത്തിലും സൗദിയില്‍ നിന്നുള്ള വിദേശികളുടെ പണമിടപാടില്‍ ഇടിവ് രേഖപ്പെടുത്തി. പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന ഇടപാടിലാണ് കുറവ് നേരിട്ടത്. ജനുവരി മാസത്തില്‍ 1004 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 കോടി റിയാല്‍ ആകെ തുകയുടെ ഒരു ശതമാനം കുറവാണ്.

തൊട്ട് മുമ്പത്തെ മാസത്തെ പണമിടപാടികനെക്കാള്‍ 24 കോടിയുടെ കുറവും ജനുവരിയില്‍ രേഖപ്പെടുത്തി. 2023 ജനുവരി മുതല്‍ ഇടിവ് അനുഭവപ്പെട്ടു വരുന്നുണ്ട്. സൗദിയിലേക്കുള്ള വിദേശികളുടെ ഒഴുക്ക് വര്‍ധിച്ചതും കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകള്‍ യഥേഷ്ട്ം ലഭ്യമായി തുടങ്ങിയതും പ്രവാസികളുടെ പണമിടപാടിനെ ബാധിച്ചു. ഒപ്പം നിക്ഷേപ ബിസിനസ് സംരഭങ്ങളില്‍ വിദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങിയതും പണമയക്കുന്നതില്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായി.