Saturday, 27 July - 2024

കോഴിക്കോട് സ്വദേശിയുടെ വധശിക്ഷ; രക്ഷയാകാൻ 33 കോടി രൂപ വേണം, കൈകോർക്കാൻ മലയാളി സമൂഹം, നാളെ റിയാദിൽ സംയുക്ത യോഗം

റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി മലയാളി സമൂഹം കൈകോർക്കുന്നു. ഇതിനായി നാളെ (ഞായർ) റിയാദിൽ പ്രവാസികളുടെ യോഗം ചേരുന്നുണ്ട്. വൈകുന്നേരം 7:30 ന് റിയാദിലെ ബത്ത അപ്പോളോ ഡി പാലസിൽ (ഡിമോറ) ചേരുന്ന യോഗത്തിൽ മലയാളി സമൂഹത്തിലെ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, കലാ, കായിക, വ്യവസായിക, വിദ്യാഭ്യാസ, ജീവകാരുണ്യ, മാധ്യമ, നവമാധ്യമ മേഖലയിലെയും നേതാക്കളെയും സഹപ്രവർത്തകരെയും റഹീം നിയമ സഹായ സമിതി ക്ഷണിച്ചിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ 17 വർഷത്തിലധികമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാണ്. ദിയ നൽകിയാൽ റഹീമിന്റെ മോചനം സാധ്യമാക്കാമെന്നാണ് സൗദി കുടുംബം എംബസിയെയും എംബസി റഹീമിന്റെ കുടുംബത്തെയും രേഖാമൂലം അറിയിച്ചത്. 15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദിയാധനം ലഭിച്ചാല്‍ മാപ്പ് നല്‍കുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ടെന്ന് സഊദി വിദേശകാര്യമന്ത്രാലയം റിയാദ് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. മാപ്പ് നല്‍കാന്‍ ദിയാപണം 33 കോടി രൂപ രണ്ടു മാസത്തിനകം വേണമെന്ന് സഊദി കുടുംബം ആവശ്യപ്പെട്ട വാർത്ത ഇന്നലെ മലയാളംപ്രസ്സ് പുറത്ത് വിട്ടിരുന്നു.

സഊദി കുടുംബം ആവശ്യപ്പെട്ട വൻതുക ദിയാ ധനമായി നൽകി റഹീമിനെ മോചിപ്പിക്കുക എന്നത് മാത്രമാണ് മുമ്പിലുള്ള പോംവഴി. ഇതുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങളും മറ്റും ചർച്ച ചെയ്യുകയും ഇനിയുള്ള കാര്യങ്ങൾ എങ്ങിനെ മുന്നോട്ട് നീക്കാമെന്നും കൂടിയാലോചന നടത്തുന്നതിനാണ് റിയാദിൽ നാളെ ഒത്തുചേരുന്നത്. മലയാളി സമൂഹം ഒന്നടങ്കം വളരെ കാലമായി ഉറ്റു നോക്കുന്ന ഈ കേസ് അവസാനിപ്പിക്കാനും റഹീമിനെ എത്രയും വേഗത്തിൽ മോചിപ്പിക്കാനും നാം ജാഗ്രതയോടെ ഒരുമിക്കേണ്ടിയിരിക്കുന്നുവെന്ന് റഹീം നിയമ സഹായ സമിതി ആവശ്യപ്പെട്ടു.

2006 ഡിസംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ വർഷം നവംബറിലാണ് ഹൗസ്ഡ്രൈവർ ജോലിക്കായി റിയാദിലെ ത്തുന്നത്. സ്പോൺസറുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ അനസിനെ പരിചരിക്കുന്ന ജോലികൂടി റഹീമിനെ ഏൽപ്പിച്ചിരുന്നു.

കാറിൽ വീടിനുതൊട്ടടുത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് പോകവെ സിഗ്നൽ ലംഘിച്ചു വാഹനമോടിച്ചു പോകാൻ അനസ് ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്നതോടെ സഊദി ബാലൻ ആക്രോശിച്ചു റഹീമിന്റെ ശരീരത്തിലേക്ക് കാർക്കിച്ചു തുപ്പി. ഇതിൽ നിന്നു ഒഴിഞ്ഞു മാറുന്നതിനിടെ റഹീമിന്റെ കൈ അനസിന്റെ കഴുത്തിലെ പ്രത്യേക ഉപകരണത്തിൽ അബദ്ധത്തിൽ പതിച്ചു.

ഭക്ഷണം നൽകാൻ കഴുത്തിൽ ശസ്ത്രക്രിയ ചെയ്തു ഘടിപ്പിച്ചതായിരുന്നു ഉപകരണം. റഹീമിന്റെ കൈ പതിച്ചതോടെ ഉപകരണത്തിനു കേടുപറ്റുകയും ഇത് ബാലന്റെ മരണത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. ഭയപ്പെട്ട റഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തന്നെ തന്റെ അടുത്ത ബന്ധു കോഴിക്കോട്, നല്ലളം ബസാർ, ചാലാട്ട് വീട്ടിൽ നസീർ അഹമ്മദിനെ വിളിച്ചുവരുത്തി. അപകടം മനസിലാക്കിയ നസീർ രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയിൽ കവർച്ചക്കാരാൽ ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥമെനയാൻ റഹീമിനോട് നിർദേശിച്ച് തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അയാൾ അവസാനം വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെന്നനിലയിൽ മുഹമ്മദ് നസീറിനെയും പിന്തുടർന്ന് പിടികൂടി.

2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷയും നസീറിന് രണ്ടുവർഷത്തെ തടവുശിക്ഷയും 300 അടിയും ശിക്ഷിച്ചു. അപ്പോഴേക്കും നാലുവർഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. മലസ് സെൻട്രൽ ജയിലിൽ കഴിഞ്ഞ നസീർ 2016 ൽ മോചിതനായി.
റഹീമിന്റെ മോചനത്തിനായി കഴിഞ്ഞ 16 വർഷമായി റിയാദ് എംബസി വഴി കുടുംബം കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ രണ്ടു തവണ റഹീമിന്റെ അപ്പീൽ കോടതി തള്ളുകയും ചെയ്തു. റഹീമിന്റെ മോചനത്തിന് വേണ്ടി ഒരു ജനകീയ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്.

വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട നിയമസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളില്‍ മൂന്നു സഊദി അഭിഭാഷകരെയാണ് സമിതി നിയോഗിച്ചത്. അലി മിസ്ഫര്‍, അബൂ ഫൈസല്‍ എന്നിവരെയായിരുന്നു ആദ്യം ചുമതലപ്പെടുത്തിയത്. ഇപ്പോള്‍ അലി ഖഹ്താനിയാണ് അഭിഭാഷകന്‍. ഇതുമായി ബന്ധപ്പെട്ട് നേരത്തെ മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്ത വാർത്തകൾ വായിക്കാം താഴെ 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: