യുഎസിലെ മിഷിഗണില്‍ കുടുംബത്തോടൊപ്പം കാട്ടില്‍ യാത്ര പോയ എട്ട് വയസുകാരൻ അബദ്ധത്തില്‍ കുടുംബാംഗങ്ങളില്‍ നിന്ന് വേര്‍പെട്ട് കാട്ടിനകത്ത് കുടുങ്ങിപ്പോയി. തുടര്‍ന്ന് രണ്ട് ദിവസമാണ് കുട്ടി കാട്ടിനകത്ത് കഴിച്ചുകൂട്ടിയത്. ഇതും കൊടിയ തണുപ്പ് വീഴുന്ന കാലാവസ്ഥയില്‍.
ക്യാംപ് ഫയറും ആഘോഷവുമായി എല്ലാവരും സജീവമായി നില്‍ക്കുന്നതിനിടയിലാണ് നാന്‍റേ നിയേമി എന്ന ബാലൻ കാട്ടിനുള്ളിലേക്ക് നടന്നുകയറി പിന്നീട് വഴിയറിയാതെ പെട്ടുപോയത്. വഴിയറിയാതെ ആയതോടെ നാന്‍റേ ഏറെ ദൂരം കാട്ടിനകത്ത് അലഞ്ഞുവത്രേ.
അതിന് ശേഷം ഒരിടത്ത് ഇരിക്കാൻ തീരുമാനിച്ചു. കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ രണ്ട് ദിവസം എങ്ങനെയാണ് കുഞ്ഞ് കാട്ടിനകത്ത് അതിജീവിച്ചത് എന്നാണ് ഏവര്‍ക്കും അത്ഭുതം. മണ്ണ് പറ്റാതെ കിട്ടുന്ന ചെറിയ മഞ്ഞുകട്ടകളാണത്രേ കുട്ടി ഈ ദിവസങ്ങളില്‍ ഭക്ഷിച്ചത്. ഇതോടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്തി.
കൊടിയ തണുപ്പില്‍ ഒരു വലിയ മരക്കുറ്റിക്ക് അകത്ത് കുട്ടി കയറി അഭയം തേടി. ഇതിന് ശേഷം തണുപ്പില്‍ നിന്ന് സ്വയം സംരക്ഷിക്കാൻ ചെറിയ മരക്കൊമ്പുകളും കരിയിലകളുമെല്ലാം വാരിക്കൂട്ടി പൊതിയുന്നത് പോലെ വച്ചുവത്രേ. ഇത്രയും കരുതലോടെ കുട്ടി പെരുമാറിയത് കൊണ്ട് തന്നെയാണ് ജീവൻ സുരക്ഷിതമായത് എന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നത്.
എന്തായാലും ധൈര്യവാനായ കുട്ടിയുടെ അനുഭവകഥ വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഏറെ ശ്രദ്ധേയമായി എന്ന് വേണം പറയാൻ. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നാന്‍റേയുടെ ധൈര്യത്തിനും ആര്‍ജ്ജവത്തിനും കയ്യടിക്കുകയാണ്.

