റിയാദ്: രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ നൽകുകയെന്ന ലക്ഷ്യത്തിലേക്ക് സഊദി അറേബ്യാ കുതിക്കുന്നു. ഇതിനകം രാജ്യത്തെ ആകെ ജനസംഖ്യയുടെ നാല്പത് ശതമാനത്തിലാദ്യഹികം ആളുകൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വരെയുള്ള കണക്കുകളാണിത്. വാക്‌സിനേഷൻ തുടക്കം മുതൽ ഇത് വരെയായി രാജ്യത്തെ 40% ജനങ്ങൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനുകൾ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“രാജ്യത്തെ ഓരോ 100 പേരിൽ 40 പേർക്കും ഇതുവരെ ഒരു ഡോസ് കൊവിഡ് -19 വാക്സിനെങ്കിലും ലഭിച്ചതയായി. പ്രിവന്റീവ് ഹെൽത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും പകർച്ചവ്യാധികൾക്കുള്ള കൺസൾട്ടന്റുമായ ഡോ: അബ്ദുല്ല അസിരി തന്റെ ട്വിറ്റരിൽ അറിയിച്ചു. ഇത് വരെ 587 സൈറ്റുകളിലായി 13.9 ദശലക്ഷത്തിലധികം കൊവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ആദ്യ ഡോസ് എടുത്ത് രോഗപ്രതിരോധ ശേഷി എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഏപ്രിൽ 10 ന് ഗുണഭോക്താക്കൾക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് നീട്ടിവെക്കാൻ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഏകദേശം ആളുകളിലേക്ക് ഒന്നാം ഘട്ട വാക്‌സിൻ ലഭിച്ചതിനു ശേഷമേ മറ്റുള്ളവർക്ക് രണ്ടാം ഘട്ടം നല്കുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്ക് എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇപ്പോഴും ലഭ്യമാണ്. 2021 അവസാനിക്കുന്നതിനു മുമ്പ് രാജ്യവ്യാപകമായി കൊറോണ വൈറസ് വാക്സിനേഷൻ കാമ്പയിൻ പൂർത്തിയാക്കാനാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നത്.
ഫൈസർ-ബയോടെക് വാക്സിന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്‌എഫ്‌ഡിഎ) അംഗീകാരം നൽകിയതിനെത്തുടർന്ന് 2020 ഡിസംബർ 17 നാണ് സഊദി അറേബ്യ കൊവിഡ് -19 വാക്സിനേഷൻ ആരംഭിച്ചത്. 65 വയസ്സിനു മുകളിലുള്ള ആളുകൾ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ആരോഗ്യമേഖലയിലെ തൊഴിലാളികളെപ്പോലെ പകർച്ചവ്യാധിയെ നേരിടാൻ മുൻനിരയിൽ നിൽക്കേണ്ട ജോലിക്കാർ എന്നിങ്ങനെ മൂന്ന് വിഭാഗക്കാർക്കായിരുന്നു ആദ്യ ഘട്ടത്തിൽ മുൻഗണന. പിന്നീട് ഫെബ്രുവരി 18 ന് ആരംഭിച്ച വാക്സിനേഷന്റെ രണ്ടാം ഘട്ടത്തോടെ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൗജന്യ വാക്സിൻ വ്യാപകമാക്കുകയായിരുന്നു.