റിയാദ്: സഊദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന യാത്ര പുനഃരാരംഭിച്ചതോടെ വിമാനത്താവളത്തിലും വിമാനത്തിലും മറ്റിടങ്ങളിലും യാത്രക്കാർ സ്വീകരിക്കേണ്ട പരിഷ്കരിച്ച നടപടികൾ സഊദി സിവിൽ എവിയേഷൻ അതോറിറ്റി പുറത്തിറക്കി. ഇവ പാലിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
യാത്രക്കാർ വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും പോകുമ്പോൾ ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തണമെന്നും മാസ്കുകൾ ധരിക്കുകയും ശരീര ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുമില്ലെന്ന് അതോറിറ്റി അറിയിച്ചു. ബാങ്ക് നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുകയും ഇലക്ട്രോണിക്സ് പെയ്മെന്റ് സംവിധാനം ഉപയോഗിക്കുകയും വേണം.
എല്ലാ സ്ഥലങ്ങളിലും പരമാവധി അകലം പാലിക്കണം. വിമാനത്തിനുള്ളിലെ എല്ലാ ജോലിക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്കുകളും കയ്യുറകളും ധരിക്കാനും, പരമാവധി സാമൂഹിക അകലം പാലിക്കാനും അഭ്യർത്ഥിച്ചു. കൂടാതെ വിമാനത്തിന്റെ പരിമിതിക്കനുസരിച്ച് യാത്രാ സമയത്ത് ഭക്ഷണ വിതരണവും എയർ പർച്ചേസിങ്ങും അനുവദിക്കും. എന്നാൽ, വിമാനത്തിലെ നിസ്കാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.
യാത്രയ്ക്കിടെ വൈറസ് ബാധ സംശയിക്കുന്നവരെ താത്കാലിക ക്വാറന്റൈൻ ചെയ്യാൻ പ്രത്യേക സീറ്റുകളും സഹായത്തിനായി എയർ ഹോസ്റ്റസുമാരും ഉണ്ടാകും. ഇവരുടെ തുടർന്നുള്ള നീകങ്ങൾ കൈകാര്യം ചെയ്യലാണ് എയർ ഹോസ്റ്റസുമാരുടെ കടമ. വിമാനം ഇറങ്ങിയാൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പ്രകാരം ഇവരുടെ ലാഗേജുകൾ പുറത്തിറക്കുകയും യാത്രികനെ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
സ്വദേശത്തേക്ക് തിരിച്ചെത്തുന്നതുവരെ പൂർണ്ണമായും ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കുകയും ആരോഗ്യ സംരക്ഷണത്തിനായുള്ള നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്നും ഗാക പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇