അൽഖോബാർ: നാളെ മുതൽ സഊദി അറേബ്യ അതിർത്തികൾ തുറക്കുന്നതോടെ ബഹ്‌റൈനുമായി ബന്ധപ്പെടുത്തിയ കോസ്‌വേയിൽ പാലിക്കേണ്ട കാര്യങ്ങൾ അധികൃതർ വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കുമായി പ്രത്യേക പാതകൾ സജ്ജീകരിച്ചിട്ടുണ്ട്. എമിഗ്രെഷൻ അടക്കമുള്ള കാര്യങ്ങൾ എളുപ്പത്തിലാക്കാനായാണ് സ്വദേശികൾക്കും വിദേശികൾക്കുമായി പ്രത്യേക ലൈനുകൾ ഒരുക്കിയത്. പാളത്തിലെ ആദ്യ ട്രാക്ക് സ്വദേശികൾക്കും വലത്തേ ട്രാക്ക് വിദേശികൾക്കുമായാണ് നിജപ്പെടുത്തിത്.
“തവക്കൽന”യിൽ വാക്സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കുമാണ് രാജ്യത്തിന് പുറത്തേക്ക് പോകാൻ അവസരമുള്ളൂ. ഇതോടൊപ്പം ബഹ്‌റൈനിലേക്കുള്ള പ്രവേശനത്തിന് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തവക്കൽനയിൽ കാണിച്ചപോലെ സമാനമായ സ്റ്റാറ്റസ് ഇതിലും കാണിക്കണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതെണ്ടി വരും.
ബഹറിനിൽ നിന്ന് സഊദിയിലേക്ക് കര മാർഗ്ഗം പ്രവേശിക്കുന്ന വിദേശികൾ 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റിവ് പരിശോധന ഫലം കാണിക്കണം. എന്നാൽ, സ്വദേശികൾക്ക് ഇത് ആവശ്യമില്ല.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇