റിയാദ്: സഊദിയിൽ നിന്നുള്ള വിമാന സർവ്വീസ് വിലക്ക് മെയ് പതിനേഴിന് നീക്കുമെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ സഊദിയിൽ നിന്ന് ടൂറിസം രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ കുതിപ്പ്. സഊദി പൗരന്മാർക്ക് പതിനേഴ് മുതൽ വിദേശ രാജ്യങ്ങളിലേക്ക് നിബന്ധനകൾ പാലിച്ച് പോകാമെന്ന ആഭ്യന്തര മന്ത്രാലയ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ടിക്കറ്റ് നിരക്കിൽ വൻ വർധനവ് രേഖപ്പെടുത്തിയത്.
ഏറെ കാലമായി പുറം രാജ്യങ്ങളിലേക്ക് പോകാൻ കഴിയാതിരുന്ന സഊദി പൗരന്മാർ അനുവാദം നൽകിയതോടെ ധാരാളമായി പുറത്തേക്ക് പോകുമെന്നതിനാലാണ് ടിക്കറ്റ് നിരക്കിൽ മണിക്കൂറുകൾക്കുള്ളിൽ കുത്തനെ വർധനവിന് കാരണം. സഊദിയിൽ നിന്നും ടൂറിസം രാജ്യമായ മാലിദ്വീപ്, സീഷെൽസ് വിമാന ടിക്കറ്റ് നിരക്കിലാണ് വൻ വർധനവ് രേഖപ്പെടുന്നത്. എളുപ്പത്തിൽ പ്രവേശനം സാധ്യമാകുന്നതും കൊവിഡ് -19 വൈറസ് സാന്നിധ്യം വളരെ കുറവും ഓപ്പൺ റിസോർട്ടുകളും, കൂടാതെ ചില സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടതും, ശാന്തമായ ബീച്ചുകളുമുള്ള പ്രകൃതിദത്തമായ അന്തരീക്ഷം എന്നിവയുമാണ് ഇവരെയും ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്.
ഇത്കൊണ്ട് തന്നെ മാലിദ്വീപാണ് സഊദിയുടെ ഇഷ്‌ട കേന്ദ്രമായി കണക്കാക്കുന്നത്. റിയാദ് – മാലി വരെയുള്ള ദുബായ് കണക്ഷൻ ടിക്കറ്റ് നിരക്ക് ഇക്കോണമി ക്ലാസിന്റെ നിരക്ക് ഏകദേശം ഒമ്പതിനായിരം റിയാൽ വരുന്നുണ്ട്. എന്നാൽ ബിസിനസ് ക്ലാസിനു ഇത് ഇരട്ടിയോളമാണ്. ബിസിനസ്സ് ക്ലാസ് പതിനാറായിരം റിയാൽ വരെയെത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ തന്നെയുള്ള കിഴക്കൻ ആഫ്രിക്കയിലെ സീഷെൽസിലേക്കുള്ള ടിക്കറ്റ് നിരക്കും ഏറെ കൂടുതലാണ്.
ഇവിടേക്ക് ഏകദേശം പതിനായിരം റിയാലാണ് ടിക്കറ്റ് നിരക്ക്. മാലിദ്വീപിലേക്കോ സീഷെൽസിൽലേക്കോ സഊദികൾക്ക് വിസ നേരത്തെ നേടേണ്ട ആവശ്യമില്ല. സഊദി പൗരമാർക്ക് ഇവിടങ്ങളിലേക്ക് ഓൺ അറൈവൽ വിസ ലഭ്യമാകുമെന്നതും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ കാരണമാകുന്നുണ്ട്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇