Saturday, 27 July - 2024

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; പ്രവാസികൾക്ക് താത്കാലിക ആശ്വാസം നൽകി ഇനിയും ഇടിഞ്ഞേക്കുമെന്ന് റിപ്പോർട്ട്

ദുബൈ: ഗൾഫ് കറൻസികൾക്കെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ത്യയിലെ ഉയർന്ന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടതാണ് ഇപ്പോൾ മൂല്യം ഇടിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയതും യാത്രാവിലക്കും വിദേശ മൂല്യത്തിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രവാസികൾക്ക് താത്കാലിക ആശ്വാസം നൽകി ഇനിയും ഇടിഞ്ഞേക്കുമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ഡോളറിന്‍റെ ഉണർവും ഇന്ത്യൻ രൂപക്ക് തിരിച്ചടിയായിട്ടുണ്ട്.

യു.എ.ഇ ദിർഹത്തിന് ഇരുപത് രൂപ 54 പൈസ വരെ നിരക്ക് ഉയർന്നിരുന്നു. ദിർഹത്തിന് 21 രൂപ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. ഇരുപത് രൂപക്ക് മുകളിൽ കിടന്നിരുന്ന സഊദി റിയാൽ ഇന്ന് 19.97 രൂപയാണ് പ്രമുഖ വിനിമയ നിരക്ക് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തർ റിയാൽ 20.59, ഒമാൻ റിയാൽ 194.94, കുവൈത് ദിനാർ 248.94, ബഹ്‌റൈൻ ദിനാർ 199.35 എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്.

കൊവിഡ് വ്യാപനം പൊടുന്നനെ അമർച്ച ചെയ്യാൻ സാധിച്ചില്ലെങ്കിൽ മൂല്യം വീണ്ടും ഇടിയുന്ന സാഹചര്യവും രൂപപ്പെടും. രൂപയുടെ ഇടിവ് തടയാൻ റിസർവ് ബാങ്ക് ഇടപെടലുകൾ നടത്താൻ പെട്ടെന്ന് സാധ്യതയില്ലെന്നാണ് സൂചന. കൂടുതൽ സംസ്ഥാനങ്ങൾ ലോക്ഡൗണിലേക്ക് നീങ്ങിയാൽ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും അത് രൂപയുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

റമദാൻ മുൻനിർത്തിയും ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ ഗണ്യമായ വർധനയുണ്ടെന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങൾ പറയുന്നു.

Most Popular

error: