ന്യൂയോർക്ക്: രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് 12 മാസത്തിനുളിൽ മൂന്നാമതൊരു ഡോസ് വാക്‌സിൻ കൂടി സ്വീകരിക്കേണ്ടി വരുമെന്നും ഇത് ബൂസ്റ്റർ ഡോസായിരിക്കുമെന്നും അമേരിക്കൻ കൊവിഡ് വാക്സിൻ നിർമ്മാതാക്കളായ ഫൈസർ കമ്പനി. വർഷം തോറും കൊവിഡിനെതിരെ വാക്‌സിൻ സ്വീകരിക്കേണ്ടി വരുമെന്നും ഫൈസർ സിഇഒ ആൽബർട്ട് ബോറോള വെളിപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാമത്തെ ഡോസ് കൂടി സ്വീകരിച്ചാൽ മാത്രമേ പൂർണ്ണമായി വാക്‌സിൻ സ്വീകരിച്ചുവെന്ന് പറയാൻ കഴിയൂവെന്നാണ് ഫൈസർ സിഇഒ വെളിപ്പെടുത്തുന്നത്.
മൂന്നാമത്തെ ഡോസ് കൂടി നിർബന്ധമായി വരാൻ സാധ്യതയുണ്ട്. ആറ് മുതൽ 12 മാസം വരെയുള്ള കാലയളവിലായിരിക്കും ഇത് വേണ്ടത്. പിന്നീട് ഓരോ വർഷവും വാക്‌സിൻ സ്വീകരിക്കണം. എന്നാൽ, ഇക്കാര്യത്തിലെല്ലാം സ്ഥിരീകരികരണം വരേണ്ടതുണ്ട്. അദ്ദേഹം അമേരിക്കൻ ചാനലായ സിഎൻബിസി ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആൽബർട്ട് വ്യക്തമാക്കി.
സീസണൽ ഫ്ലൂ വാക്‌സിൻ പോലെ ആളുകൾക്ക് കൊവിഡ് -19 ന് പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടിവരുമെന്ന് ഫെബ്രുവരിയിൽ ജോൺസൺ & ജോൺസൺ സിഇഒ അലക്സ് ഗോർസ്കി സിഎൻബിസിയോട് പറഞ്ഞതിണ് പിന്നാലെയാണ് ഇതേ അഭിപ്രായം ഫൈസർ വാക്‌സിൻ സിഇഒയും പങ്കു വെച്ചത്. അതേസമയം, ഒരാൾക്ക് പൂർണ്ണമായി വാക്സിനേഷൻ നൽകിയാൽ വൈറസിനെതിരായ സംരക്ഷണം എത്രത്തോളം നിലനിൽക്കുമെന്ന് ഗവേഷകർക്ക് ഇപ്പോഴും അറിയില്ല എന്നതാണ് യാഥാർഥ്യം.
വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരായ രോഗപ്രതിരോധ പ്രതികരണം നന്നായി മനസിലാക്കാൻ ഫൈസർ, ബയോ ടെക്ക് എന്നിവ തങ്ങളുടെ കൊവിഡ് -19 വാക്‌സിനുകളുടെ മൂന്നാമത്തെ ഡോസ് പരീക്ഷിക്കുകയാണെന്ന് ഫെബ്രുവരിയിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം, രണ്ട് ഡോസ് വാക്‌സിനു പകരമായി ഒരു ബൂസ്റ്റർ ഷോട്ട് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഡേർണ വാക്‌സിൻ സിഇഒ സ്റ്റീഫൻ ബാൻസെൽ ഇക്കാര്യം ഇദ്ദേഹം സിഎൻബിസി യുമായി പങ്കു വെക്കുകയും ചെയ്തിരുന്നു.