ഗസ്സ: ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ നരനായാട്ട്. ഗസ്സയിലുടനീളം രാത്രിയില്‍ നടന്ന ആക്രമണങ്ങളില്‍ നാല് വയസ്സുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ, ചൊവ്വാഴ്ച ജറുസലേമില്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി ചര്‍ച്ച നടത്തിയതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെറിക്കോയില്‍ നടത്തിയ ആക്രമണത്തിലും ഒരു ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്.
അതേസമയം, ഏറെക്കാലത്തെ ഇടവേളക്ക് ശേഷം റഫ അതിര്‍ത്തി തുറന്നിട്ടും ഫലസ്തീനികള്‍ക്ക് ചികിത്സ നിഷേധിക്കുകയാണ് ഇസ്‌റാഈല്‍. അടിയന്തര ചികിത്സ തേടുന്നതിനായി ഈജിപ്തിലേക്ക് പോകാന്‍ 135ഓളം ഫലസ്തീനികള്‍ എത്തിയെങ്കിലും 16 പേര്‍ക്ക് മാത്രമാണ് ഇസ്‌റാഈല്‍ ഇന്നലെ അനുമതി നല്‍കിയത്. മുമ്പത്തെ ദിവസം അഞ്ച് പേര്‍ക്ക് മാത്രമായിരുന്നു അനുമതി.
12 പേരെ തിരികെ ഗസ്സയിലേക്ക് കടക്കാനും അനുവദിച്ചു. കടത്തിവിടുന്നവരെ അവരുടെ കൈവശമുള്ള എല്ലാ സാധനങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. 50 ഫലസ്തീനികളെ ദിവസവും റഫ അതിര്‍ത്തി വഴി ഗസ്സക്ക് പുറത്തേക്കും അകത്തേക്കും കടക്കാന്‍ അനുവദിക്കുമെന്നായിരുന്നു നേരത്തെ ഇസ്‌റാഈല്‍ അധികൃതര്‍ പറഞ്ഞിരുന്നത്.
അതേസമയം, റഫ അതിര്‍ത്തി വഴി ചികിത്സ ആവശ്യമുള്ളവരെ കടത്തിവിടാനും ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിക്കാനും എത്രയും വേഗം അനുമതി നല്‍കണമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. കുറഞ്ഞത് 20,000 പേരെങ്കിലും ഗസ്സയില്‍ അടിയന്തര ചികിത്സ കാത്ത് കഴിയുന്നുണ്ട്. ഗസ്സയിലെ ആരോഗ്യസംവിധാനങ്ങളെല്ലാം വംശഹത്യാ യുദ്ധത്തില്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തെറിഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ ആയിരങ്ങളാണ് മതിയായ ചികിത്സ ലഭിക്കാതെ യാതന അനുഭവിക്കുന്നത്.
2024 ഏപ്രിലിലാണ് റഫ ക്രോസിങ് അടച്ചത്. ഒക്ടോബര്‍ 10ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറില്‍ റഫ അതിര്‍ത്തി തുറക്കലും വ്യവസ്ഥയായിരുന്നെങ്കിലും ബന്ദികളുടെ മൃതദേഹാവശിഷ്ടം ലഭിച്ചില്ലെന്നുപറഞ്ഞ് വൈകിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടം കൈമാറല്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായതോടെയാണ് റഫ തുറന്നത്.
2023 ഒക്ടോബര്‍ മുതല്‍ ഗസ്സക്ക് മേല്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ യുദ്ധത്തില്‍ കുറഞ്ഞത് 71,803 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 171,575 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.





