Saturday, 27 July - 2024

മൂന്ന് മാസത്തിനിടെ സഊദിയിൽ തൊഴിൽ നഷ്ടപ്പെട്ടത് 1,35,400 ഓളം വിദേശികൾക്ക്

റിയാദ്: മൂന്നു മാസത്തിനിടെ സൗദിയിൽ 1,35,400 ഓളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി. കഴിഞ്ഞ വർഷം നാലാം പാദത്തിലെ കണകളിലാണ് സഊദിയിലെ തൊഴിൽ നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം കുത്തനെ ഉയർന്നതായുള്ള കണക്കുകൾ പുറത്ത് വന്നത്. ശക്തമായ സഊദി വത്കരണത്തിന് പുറമെ  അപ്രതീക്ഷിതമായി കടന്നെത്തിയ കോവിഡ് പ്രതിസന്ധി കൂടിയാണ് ഇത്രത്തോളം ഭീമമായ നിലയിൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണം.

    
കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും ഗാർഹിക തൊഴിലാളികളും അടക്കം 10.2 ദശലക്ഷം വിദേശ തൊഴിലാളികൾ  ഉണ്ടായിരുന്നെങ്കിൽ നാലാം പാദം എത്തിയപോഴേക്കും ഇത് 10.01 ദശലക്ഷം ആയി കുറഞ്ഞതായാണ് കണക്കുകൾ. ഇക്കാലയളവിൽ വിദേശ തൊഴിലാളികളുടെ എണ്ണം 1.3 ശതമാനം കുറഞ്ഞു.

അതേസമയം, രാജ്യത്ത് സ്വദേശികൾക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിൽരഹിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. മൊത്തം സഊദികളുടെ തൊഴിലില്ലായ്മാ നിരക്ക് (15 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും) 2020 നാലാം പാദത്തിൽ 12.6 ശതമാനമായാണ് കുറഞ്ഞത്. അതേ വർഷം മൂന്നാം പാദത്തിൽ ഇത് 14.9 ശതമാനമായിരുന്നു.

നാലാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ 32.5 ലക്ഷം സഊദി ജീവനക്കാരുണ്ട്. ഇതിൽ  20.8 ലക്ഷം പുരുഷന്മാരും 11.7 ലക്ഷം വനിതകളുമാണ്. 
നിലവിൽ രാജ്യത്ത് സർക്കാർ, സ്വകാര്യ മേഖലകൾ ഉൾപ്പെടുത്തിയുള്ള ആകെ സഊദിവൽക്കരണം 24.4 ശതമാനമാണ്. മൂന്നാം പാദത്തിൽ ഇത് 24.2 ശതമാനമായിരുന്നു.

Most Popular

error: