വിസ തട്ടിപ്പ്; ഒമ്പതു വയസുകാരനും മാതാവും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തി

0
1424

മസ്‌കത്ത്: വിസ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഒമാനിൽ കുടുങ്ങിയ ഒമ്പതു വയസുകാരനും മാതാവും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി. തട്ടിപ്പ് സംഘത്തിനെതിരെ റോയൽ ഒമാൻ പൊലീസിലും, മസ്‌കത്ത് ഇന്ത്യൻ എംബസിയിലും പരാതി നൽകിയ ശേഷമാണ് ഇവർ ഒമാനിൽ നിന്നും യാത്ര തിരിച്ചത്.

വിസ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഒമാനിൽ കുടുങ്ങിയ മാതാവിന്റെയും കുട്ടിയുടെയും യാത്രാരേഖകൾ എല്ലാം ശരിയാക്കി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചതായി റൂവി കെ.എം.സി.സി അറിയിച്ചു.

ഒരു വർഷത്തിലേറെയായി ഒമാനിൽ വ്യാജ റിക്രൂട്ട്മന്റ് ഏജന്റിന്റെ വലയിൽ അകപ്പെട്ട സ്ത്രീയുടെ ഒമ്പതുവയസുകാരനായ മകനെ അഞ്ചു മാസം മുമ്പാണ് ഉന്നതപഠനങ്ങളടക്കമുള്ള പ്രലോഭനങ്ങൾ നൽകി ഒമാനിലെത്തിച്ചത്. കുട്ടിയുടെ പിതാവ് ഖത്തറിൽ ടാക്‌സി ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശിയാണ്.

കുട്ടിയുടെ മാതാവുമായുള്ള ബന്ധം ഒരുവർഷം മുമ്പ് ഇദ്ദേഹം വേർപ്പെടുത്തിയിരുന്നു. മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ ഇദ്ദേഹം ഒമാനിലെത്തി റുവി കെ.എം.സി.സിയുടെ സഹായം തേടിയപ്പോഴാണ് വിസ തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിലാണ് മാതാവും മകനുമെന്ന് മനസിലാക്കാൻ കഴിഞ്ഞത്.