കടയ്ക്കാവൂർ: പാഠഭാഗങ്ങൾ വേഗത്തിൽ എഴുതാത്തതിന്റെ പേരിൽ ഒന്നാം ക്ലാസുകാരിക്ക് അധ്യാപികയുടെ മർദ്ദനം. കടയ്ക്കാവൂർ പരിധിയിലെ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് മർദ്ദനത്തിന് ഇരയായത്. മർദനത്തിൽ കുട്ടിയുടെ വലത് കൈയുടെ വിരലിന് പരിക്കേൽക്കുകയും തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സ തേടുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അധ്യാപികയുടെ മർദ്ദനത്തിൽ കൈയ്ക്ക് വേദന അനുഭവപ്പെട്ടുവെങ്കിലും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. അടുത്ത ദിവസം കുട്ടി കൈ മറച്ചുപിടിക്കുന്നത് കണ്ട് സംശയം തോന്നിയ മാതാവ് പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ കുട്ടിക്ക് പനിയും ബാധിച്ചു.
ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്. നിലവിൽ കുട്ടിയുടെ കൈ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്കൂൾ അധികൃതർക്കും പരാതി നൽകി. പരാതി ലഭിച്ചതായും ചർച്ചയ്ക്കായി ഇരു കൂട്ടരെയും വിളിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നും സ്കൂൾ പ്രധാന അധ്യാപിക പ്രതികരിച്ചു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
