ബെംഗളൂരു: കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മുപ്പതോളം കോൺഗ്രസ് എം എൽ എമാർ ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലേക്ക്. മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ടും പുതിയ മുഖങ്ങൾക്ക് അവസരം നൽകണമെന്ന് സമ്മർദ്ദം ചെലുത്തിയുമാണ് മുതിർന്ന എം എൽ എമാരുടെ ഈ നീക്കം.
കഴിഞ്ഞ മാർച്ചിൽ നടന്ന ഒരു വിരുന്നിനിടെ എം എൽ എമാർ നടത്തിയ തന്ത്രപരമായ ചർച്ചകൾക്ക് പിന്നാലെയാണ് ഈ ഡൽഹി യാത്ര. തിങ്കളാഴ്ച എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണാനാണ് ഇവരുടെ തീരുമാനം. മൂന്നും നാലും തവണ മന്ത്രിമാരായവരെ മാറ്റി നിർത്തി ഇതുവരെ അവസരം ലഭിക്കാത്ത മുതിർന്ന അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
രണ്ട് വർഷത്തിന് ശേഷം മറ്റുള്ളവർക്ക് അവസരം നൽകാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഉറപ്പ് നൽകിയിരുന്നതായി എം എൽ എ അശോക് പട്ടൻ വ്യക്തമാക്കി. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും പുനഃസംഘടന നടക്കാത്ത സാഹചര്യത്തിലാണ് എം എൽ എമാർ കൂട്ടമായി ഹൈക്കമാൻഡിനെ സമീപിക്കുന്നത്.
ഏകദേശം 25 മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള വിപുലമായ അഴിച്ചുപണിയാണ് ഇവർ ലക്ഷ്യമിടുന്നത്. കെ സി വേണുഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയ മുതിർന്ന നേതാക്കളെയും സംഘം സന്ദർശിച്ചേക്കും. ഇതിൽ വിവാദപരമായ ഒന്നുമില്ലെന്നും തങ്ങളുടെ അവകാശങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എം എൽ എമാർ കൂട്ടിച്ചേർത്തു.





