ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിൽനിന്ന് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുകടന്നതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
ശത്രു പൈലറ്റിനെയോ പൈലറ്റുമാരെയോ ജീവനോടെ പിടികൂടി പൊലീസിനോ സൈന്യത്തിനോ കൈമാറുന്നവർക്ക് വിലപിടിപ്പുള്ള പ്രതിഫലം നൽകുമെന്ന് സ്റ്റേറ്റ് ടിവി അറിയിച്ചു. വിമാനം തകർന്നുവീണ സ്ഥലത്തേക്ക് ജനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ കൂട്ടത്തോടെ പോകുകയാണെന്നും, പൈലറ്റിനോട് ആരും മോശമായി പെരുമാറരുതെന്ന് ഇറാനിയൻ സായുധ സേന ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് ടിവി റിപ്പോർട്ടിൽ പറയുന്നു.
മധ്യ ഇറാനിൽ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് ഒരു എഫ് 35 സ്റ്റെൽത്ത് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ വിമാനത്തിന്റെ അവശിഷ്ടങ്ങളുടേതെന്ന് പറയപ്പെടുന്ന ചിത്രങ്ങൾ ഇറാനിലെ തസ്‌നിം വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു. പൈലറ്റ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഏജൻസി പറഞ്ഞു. എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനവും തകർത്തതായി ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു.
ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെടുന്നത്. മാർച്ച് 23നും ഏപ്രിൽ 2നും ഇറാൻ സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും യുഎസ് സെൻട്രൽ കമാൻഡ് അവ തള്ളിക്കളഞ്ഞിരുന്നു.
എല്ലാ യുഎസ് യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും ഇറാൻ മാധ്യമങ്ങൾ കുറഞ്ഞത് ആറ് തവണയെങ്കിലും ഇത്തരത്തിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും യുഎസ് അധികൃതർ പറഞ്ഞു. ഇപ്പോഴത്തെ ഇറാനിയൻ അവകാശവാദങ്ങളെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡോ പെന്റഗണോ വൈറ്റ് ഹൗസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.





