വിനോദ യാത്രക്ക് പോയി പുഴയിലിറങ്ങി, മുങ്ങിത്താണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ നിന്നും വിനോദയാത്ര പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ വയനാട്ടിലെ ബാവലി പുഴയില്‍ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകന്‍ അദിനാന്‍(17), പതിമംഗലം അഷ്റഫിന്റെ മകന്‍ ആഷിഖ്(15) എന്നിവരാണ് മരിച്ചത്.

കൊടുവള്ളി മസ്ജിദുല്‍ ഹസ്വ ഇശാ അത് സുന്ന ദര്‍സ്സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദര്‍സ്സില്‍ നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു.

ഇന്ന് കൊടുവളളിയിലേക്ക് തിരികെ വരുന്നതിനിടയില്‍ മാനന്തവാടി തിരുനെല്ലി ബാവലി മഖാം സന്ദര്‍ശിച്ചു. പിന്നീട് സമീപത്തെ ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരുടെ സുഹൃത്ത് മുബഷീര്‍ വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍ നീന്തലറിയാവുന്ന ആഷിഖും, അദിനാനും രക്ഷിക്കാനായി ചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തുടര്‍ന്ന് മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത്. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.