ന്യൂഡൽഹി: യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂപപ്പെട്ട പശ്ചാത്തലത്തിൽ, ഏറ്റവും മിതമായ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഏതൊരിടത്തുനിന്നും ഇന്ത്യ അംസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസർക്കാർ. സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജവിതരണം തടസ്സങ്ങളില്ലാതെ സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതിചെയ്യുന്നത് തുടരുമെന്നും കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് യുഎസ് 30 ദിവസത്തെ താത്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്റെ അനുമതിയുടെ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.
‘2026 ഫെബ്രുവരിയിലും റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്, റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരക്കാരാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ മൂന്നുവർഷക്കാലം, യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും എതിർപ്പുകൾക്കിടയിലും റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറായി. റിഫൈനറികളിലെ ആവശ്യവും വിലക്കുറവും കാരണം 2022-ന് ശേഷം ഇറക്കുമതിയിൽ കാര്യമായ വർധനയുണ്ടായെന്നും കേന്ദ്രം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഉയർന്നിട്ടും ഇന്ത്യയുടെ ഊർജവിതരണം സുരക്ഷിതവും സ്ഥിരതയുള്ളതുമായി തുടരുകയാണ്. ഒന്നിലധികം വിതരണ വഴികൾ ഉറപ്പാക്കിക്കൊണ്ട്, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി 27-രാജ്യങ്ങളിൽനിന്ന് 40 രാജ്യങ്ങളിൽനിന്നാക്കി ഉയർത്തിയിട്ടുണ്ട്. ദേശീയതാത്പര്യം മുൻനിർത്തി, എവിടെനിന്നാണോ ഏറ്റവും കുറഞ്ഞതും താങ്ങാനാവുന്നതുമായ നിരക്കിൽ ലഭിക്കുന്നത് അവിടെനിന്ന് ഇന്ത്യ എണ്ണ വാങ്ങും, കേന്ദ്രസർക്കാർ പറഞ്ഞു.
250 ദശലക്ഷം ബാരലുകളിലധികം ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യയുടെ ശേഖരത്തിലും വിതരണ ശൃംഖലയിലുമായി ഉണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
…





