അര്‍ലേകര്‍ക്ക് തമിഴ്‌നാടിന്റെ അധിക ചുമതല; വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ക്ക് തമിഴ്നാടിന്റെ അധിക ചുമതല നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്.

ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്കിലേക്ക് മാറ്റി. ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. തരണ്‍ജിത് സിംഗ് സന്ധുവാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാവുക. യു എസിലെ മുന്‍ ഇന്ത്യന്‍ അംബാസഡറാണ് തരണ്‍ജിത് സിംഗ്.

നിലവിലെ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രസാദ് ശുക്ല തെലങ്കാന ഗവര്‍ണറാകും. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മയെ മഹാരാഷ്ട്രയിലേക്ക് മാറ്റി. നന്ദ് കിഷോര്‍ യാദവ് ആയിരിക്കും നാഗാലാന്‍ഡിന്റെ പുതിയ ഗവര്‍ണര്‍. റിട്ട. ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പദവിയില്‍ നിന്നും മാറ്റുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന സി വി ആനന്ദ ബോസ് രാജിവച്ച ഒഴിവില്‍ ടി എന്‍ രവിയെ നിയമിച്ചു.