ഉംറ തീര്‍ത്ഥാടം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ വച്ച് മരിച്ചു

0
134
  • വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തിയെങ്കിലും രക്ഷിക്കാനായില്ല 

കോഴിക്കോട്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിനി കുഞ്ഞിപാത്തുമ്മ(80) ആണ് മരിച്ചത്. പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മദീനയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്.

മക്കള്‍: മുജീബ്, സുബൈദ, മൈമൂനത്ത്, ലൈല, കൗലത്ത്, മുനീറ. മരുമക്കള്‍: ഹംസ, ബഷീര്‍, നാസര്‍, അബൂബക്കര്‍.

തുടര്‍ന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഇവിടുത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടെ യാത്ര ചെയ്തിരുന്ന മക്കളെ അതേ വിമാനത്തില്‍ കോഴിക്കോട്ടേക്ക് യാത്രയാക്കി. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി  കെ.എം.സി.സി പ്രവർത്തകരും, മറ്റ് മലയാളി സംഘടനകളും അറിയിച്ചു. മയ്യത്ത് നാട്ടിൽ എത്തുന്ന മുറക്ക് തലയാട് ജുമാ മസ്ജിദിൽ ഖബറടക്കും.