വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; നിയമപരമായ അവകാശമെന്ന് റഷ്യ

0
98

സോൾ: രണ്ടാഴ്‌ചയ്‌ക്കിടയിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചതെന്നും ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്‌തമാക്കി. ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും നിരീക്ഷണ സംവിധാനങ്ങൾ വിക്ഷേപണത്തിന്റെ തയാറെടുപ്പുകൾ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു.

ഉത്തര കൊറിയയുടെ മിസൈൽ പരിക്ഷണം ജപ്പാനും സ്‌ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കു പുറത്താണ് മിസൈൽ പതിച്ചതെന്നും നാശനഷ്‌ടം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു. മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ‘ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നു’ – ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

അതേസമയം, ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ് വിശേഷിപ്പിച്ചു. ജർമനിയും മിസൈൽ പരീക്ഷണത്തെ അപലപിച്ചു. അടുത്തിടെ നടത്തിയ ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്‌ച നടത്താനുള്ള സന്നദ്ധത അറിയിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കൂടിക്കാഴ്‌ചയ്‌ക്കായി മേഖലയിലേക്ക് വീണ്ടുമെത്താൻ തയാറാണെന്നും വ്യക്‌തമാക്കിയിരുന്നു.