കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ വനിതാ സംരംഭകയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോട്ടയം സ്വദേശി സിജോ ജോസഫ് ആണ് അറസ്റ്റിലായത്. ഓണാഘോഷത്തോടനുബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരിപാടികൾ നടത്തുന്നതിനായി നഗരത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും സി ഐ ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സിജോ പണം തട്ടിയെടുത്തത്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം എറണാകുളം ടൗൺ നോർത്ത് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഐൻ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊച്ചിയിലെ ഒരു സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ ഒരു സ്ത്രീയോട് ആണ് സിജോ താൻ പൊലീസ് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്. 2000 രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. 11,000 രൂപ പരാതിക്കാരി സിജോക്ക് നൽകി. എന്നാൽ ഇയാൾ ആ പണം പോരാ എന്നും, മുഴുവൻ പണവും കിട്ടണമെന്നും പറഞ്ഞു. അതുവരെ സ്ഥാപനം പ്രവർത്തിപ്പിക്കാൻ പാടില്ല എന്നും അറിയിച്ചു. ഇതേ തുടർന്ന് ഏകദേശം രണ്ടാഴ്ചയോളം പരാതിക്കാരി സ്ഥാപനം അടച്ചിട്ടു.
പിന്നീടാണ് പരാതിക്കാരി അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി കൊടുക്കുന്നത്. പിന്നീട് അന്വേഷണം എറണാകുളം ടൗൺ നോർത്ത് പോലീസും എസിപി സെൻട്രലിന്റെ അന്വേഷസംഘവും ഏറ്റെടുത്തു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുളളവ പരിശോധിച്ച് മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചത്. തൃശ്ശൂർ ആലപ്പുഴ കോട്ടയം എറണാകുളം എന്നീ ജില്ലകളിൽ നിരവധി കേസുകൾ സിജോക്കെതിരെയുണ്ട്. ഇയാൾ പൊലീസ് വേഷത്തിൽ പല തട്ടിപ്പുകളും നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഐൻ ബാബു വിന്റെ നേതൃത്വത്തിൽ എസ് ഐ ഹരികൃഷ്ണൻ, ബിജു, സീനിയർ സിവി പൊലീസ് ഓഫീസർ അജിലേഷ്, വിബിൻ, റിനു, മണിക്കൂട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.