പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് എത്തിയ ആള്‍ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്തു. ഭാര്യയെ അത്യാഹിത വിഭാഗത്തിൽ കാണിക്കാനെത്തിയ ആളാണ് ആശുപത്രിയിൽ അതിക്രമം കാണിച്ചത്.
ഡോക്ടറുടെ വസ്ത്രം വലിച്ചു കീറിയതായും സുരക്ഷാ ജീവനക്കാരനെ കടിച്ച് പരിക്കേൽപ്പിച്ചതായും താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.സംഭവത്തിൽ മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഭാര്യ പടിയിൽ നിന്ന് വീണ് കാലിന് പരിക്കുപറ്റിയതിനെ തുടർന്നാണ് ഇരുവരും ആശുപത്രിയിലെത്തുന്നത്. ഒപി ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂആർ കോഡ് സ്കാൻ ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രശ്നം ഉണ്ടായത്.
അത്യാഹിത വിഭാഗത്തിൽ ഭാര്യയെ പരിശോധിച്ച ഡോ. ഉമ്മർ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഇതിൽ രോഷാകുലനായ ഇയാൾ ഡോക്ടറിൻ്റെ വസ്ത്രത്തിൽ കയറിപ്പിടിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. ഇത് തടയാനെത്തിയ സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെയാണ് കടിച്ച് പരിക്കേൽപ്പിച്ചു.