ബംഗളൂരു: ഹെബ്ബാൾ മേൽപ്പാലം ലൂപ്പിന്‍റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചൊവ്വാഴ്ച ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന കേസുകളും ആകെ 18,500 രൂപ പിഴയും ചുമത്തി.
ബംഗളൂരു ട്രാഫിക് പൊലീസ് വെബ്‌സൈറ്റിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ വാഹനം ശിവകുമാറിന്‍റേതല്ലെന്നും പരിശോധനക്കിടെ അദ്ദേഹം വാഹനമോടിക്കുക മാത്രമായിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, നിരോധിത മേഖലകളിലോ വൺവേ മേഖലകളിലോ പ്രവേശിക്കുക തുടങ്ങിയ ഒന്നിലധികം നിയമലംഘനങ്ങൾക്ക് വാഹനത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ട്രാഫിക് പൊലീസിന്‍റെ വെബ്‌സൈറ്റ് പറയുന്നത്.
ഹെൽമെറ്റ് ധരിച്ച് ഇരുചക്ര വാഹനം ഓടിക്കുന്ന വീഡിയോ ഡികെ ചൊവ്വാഴ്ച എക്സിൽ പങ്കുവച്ചിരുന്നു. ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പ് തുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മികച്ച ബംഗളൂരു കെട്ടിപ്പടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുമായി യോജിച്ച്, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സുഗമവും വേഗതയേറിയതുമായ യാത്രാമാർഗങ്ങൾ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനം രജിസ്റ്റർ ചെയ്ത ഉടമക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രാഫിക് പൊലീസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
അതേസമയം, ഉപമുഖ്യമന്ത്രിയെ പരിഹസിച്ച ജെഡി (എസ്) ട്രാഫിക് പൊലീസിനോട് കുടിശ്ശിക വരുത്തിയ പിഴ ഈടാക്കാൻ ആവശ്യപ്പെട്ടു. “ഫോട്ടോ ഷൂട്ടുകളിൽ മുഴുകി പബ്ലിസിറ്റിക്ക് വേണ്ടി റീലുകൾ നിർമിക്കുന്നതിനുപകരം, ഒരു മന്ത്രി എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ആദ്യം നിറവേറ്റുക,” പാർട്ടി പറഞ്ഞു.





