സഊദി തീരങ്ങളില്‍ ‘ധുബ്ര’ സീസണ്‍ ആരംഭിച്ചു: പൊടിക്കാറ്റിന് സാധ്യത

ജിദ്ദ: സഊദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറന്‍ തീരങ്ങളില്‍ ‘ധുബ്ര’ സീസണ്‍ ആരംഭിച്ചതായി കാലാവസ്ഥാ ഗവേഷകനും ക്ലൈമറ്റ് നോമെന്‍ക്ലേച്ചര്‍ കമ്മിറ്റി അംഗവുമായ അബ്ദുല്‍ അസീസ് അല്‍-ഹുസൈനി അറിയിച്ചു.

ജൂണ്‍ അവസാനത്തോടെ ഇത് ആരംഭിച്ചതായും ഓഗസ്റ്റ് പകുതി വരെ ഏകദേശം 45 ദിവസം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ദിവസങ്ങളില്‍ മാറ്റം വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ഷിക പ്രതിഭാസം പ്രദേശവാസികള്‍ക്കിടയില്‍ ‘അല്‍-ഘുബ്ര’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചെങ്കടലില്‍ നിന്ന് വരുന്ന ശക്തമായ വടക്ക്-പടിഞ്ഞാറന്‍ കാറ്റാണ് ഇതിന്റെ പ്രധാന സവിശേഷത. മക്ക മേഖലയുടെ ചില ഭാഗങ്ങളെയും അല്‍-ബഹ, അസീര്‍, ജിസാന്‍ തീരങ്ങളെയും ഇത് ബാധിക്കും. ചിലപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും ഇത് പരിമിതമായ തോതില്‍ വ്യാപിക്കാറുണ്ട്.

‘ധുബ്ര’ സീസണില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 മുതല്‍ 70 കിലോമീറ്റര്‍ വരെയാകാമെന്നും, പലപ്പോഴും പൊടിപടലങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും അല്‍-ഹുസൈനി വ്യക്തമാക്കി. ഇത് കാഴ്ചാ പരിധി കുറയ്ക്കുകയും, ആസ്ത്മയും അലര്‍ജിയുമുള്ളവര്‍ക്ക്, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

ചില ദിവസങ്ങളില്‍ പൊടിപടലങ്ങള്‍ ദീര്‍ഘനേരം നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പിന്നീട് ക്രമേണ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയുടെ കാലാവസ്ഥാ രേഖകളില്‍ ഈ പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പടിഞ്ഞാറന്‍ തീരപ്രദേശത്തെ സാധാരണ കാലാവസ്ഥാ പാറ്റേണിന്റെ ഭാഗമാണിതെന്നും അല്‍-ഹുസൈനി അറിയിച്ചു. ഈ സമയത്ത് യാത്ര ചെയ്യുന്നവരും പൊതുജനങ്ങളും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്