മൂന്നാം എൽഡിഎഫ് സർക്കാരിനെ പിണറായി തന്നെ നയിക്കും: എം.വി. ഗോവിന്ദൻ

മൂന്നാം എൽഡിഎഫ് സർക്കാരിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ഉറപ്പായെന്നും, മുഖ്യമന്ത്രിയാവാൻ എത്രപേരാണ് പ്രതിപക്ഷത്ത് ഉള്ളതെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.

മൂന്നം ടേമിലേക്ക് പോകുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ആ രീതിയിൽ തന്നെ മുന്നോട്ട് പോകാണ് തീരുമാനിക്കുന്നതെന്നും, ഇതിന് സ്വകാര്യ മൂലധനം കൂടി ഉപയോഗിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു. ഇന്ത്യയിലെ മുതലാളിമാരുടെയും മൂലധന ശക്തികളുടെയും താത്പര്യം സംരക്ഷിക്കുന്ന ഭരണകൂട വ്യവസ്ഥയുടെ ഭാ​ഗമാണ് കേരളവുമെന്ന് എം. വി. ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഇടതുസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങളിൽ സിപിഐഎമ്മിന് അഭിപ്രായവ്യത്യമാസമുണ്ട്. എന്നാൽ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും ഗോവിന്ദൻ അറിയിച്ചു. സ്വകാര്യ മൂലധനം കൂടി ഉപയോഗിച്ചാണ് കേരളം വളരാൻ ശ്രമിക്കുന്നത്.വിഴിഞ്ഞം പദ്ധതിയിൽ സ്വകാര്യവൽക്കരണത്തിൻ്റെ വിഷയങ്ങളുണ്ടെങ്കിലും പദ്ധതി നടപ്പാക്കണമെന്നാണ് ആദ്യം മുതലുള്ള സിപിഐഎം നിലപാട് പാർട്ടി സെക്രട്ടറി വ്യക്തമാക്കി.

പി. കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ ദൈനംദിന പ്രവർത്തങ്ങളിലുണ്ടാകില്ല. അക്കാര്യം പ്രായോഗമികമായി പറഞ്ഞുവെന്നേയുള്ളൂവെന്നും ഗോവിന്ദൻ വ്യക്തമാക്കി. പ്രായപരിധിയുടെ പേരിൽ പാർട്ടി പദവികളിൽനിന്ന് ഒഴിവായവർക്ക് പുതിയ ചുമതലകൾ നൽകിയെന്നും അദ്ദേഹം അറിയിച്ചു.

പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന ജി സുധാകരൻ്റെ പ്രസ്താവന സിപിഐഎമ്മിനെ വെട്ടിലാക്കിയിട്ടില്ലെന്നും,സുധാകരൻ തന്നെ പ്രസ്താവന തിരുത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പണം കൊടുത്ത് കേരള രാഷ്ട്രീയത്തിൽ ഇടമുണ്ടാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കഴിയില്ലെന്നും എം.വി. ഗോവിന്ദൻ ഓർമപ്പെടുത്തി.