ന്യൂഡൽഹി: ഇന്ത്യ–പാക്കിസ്ഥാൻ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര–വ്യോമ–സമുദ്ര മാർഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിശ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു.
‘‘പാക്ക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നു. കര, നാവിക, വ്യോമ മേഖലകളിൽ വെടിവയ്പ്പും സൈനിക നടപടികളും ഇന്ന് അഞ്ച് മണിമുതൽ നിർത്തിവയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇരു ഡിജിഎംഒകളും വീണ്ടും ചർച്ച നടത്തും.’’– വിക്രം മിശ്രി പറഞ്ഞു.
സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാർ മേയ് 12ന് ഉച്ചക്ക് 12മണിക്ക് വീണ്ടും സംസാരിക്കുമെന്നും വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയും–പാക്കിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചുവെന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പ് ട്രംപ് എക്സിലും പങ്കുവച്ചു. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക്ക് സൈനിക മേധാവി അസിം മുനീറുമായും ചർച്ച നടത്തിയിരുന്നുവെന്ന് ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു. 48 മണിക്കൂർ നീണ്ട ചർച്ചകൾക്കു പിന്നാലെയാണ് വെടിനിർത്താൻ ഇരുരാജ്യങ്ങളും തയ്യാറായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുകയായിരുന്നു. മധ്യസ്ഥ ചർച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാരും സംസാരിച്ചു.