ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി ചർച്ചനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്.
പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി സംസാരിച്ചതായും ഈദ് ആശംസകൾ അറിയിച്ചതായും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഈ ഉത്സവകാലത്ത് പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു.
മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിലും പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മേഖലയിണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ചതായി മോദി പറഞ്ഞു. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പൽ ഗതാഗത പാതകൾ തുറക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇറാൻ നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ കാരണം ഇരുപതിലധികം ഇന്ത്യൻ കപ്പലുകൾ നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഷിപ്പിങ് പാതകൾ സുരക്ഷിതമായി നിലനിർത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്.





