ദമാം: കിഴക്കൻ പ്രവിശ്യയിൽ ദേശവിരുദ്ധ ഗ്രൂപ്പിൽ ചേരുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്ത സ്വദേശി പൗരനായ അലി ബിൻ അബ്ദുല്ല ബിൻ അബ്ദുൾ കരീം അൽ റബ്ബിന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തീവ്രവാദ സെല്ലിൽ ചേരുക, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വെടിവയ്ക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതിനാണ് ഇയാളെ പിടികൂടിയത്. പ്രതി തീവ്രവാദ കേസുകളിൽ ഉൾപ്പെട്ട ഒളിവിൽ കഴിയുന്നവരെ സംരക്ഷിക്കുകയും ആയുധങ്ങൾ കൈവശം വെക്കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ദോഷകരമാകുന്ന രീതിയിൽ അവ ഉപയോഗിക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കുറ്റങ്ങൾ തെളിയിക്കപ്പെടുകയും ചെയ്തു. വിചാരണ കോടതിയുടെ വധശിക്ഷാ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചു. തുടർന്ന് ശരീഅത്ത് നിയമപ്രകാരം വധശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ശിക്ഷ നടപ്പാക്കുകയായിരുന്നു.





