Monday, 12 May - 2025

ഇന്ത്യൻ വിമാനങ്ങൾ റൂട്ട് മാറ്റി: ഗൾഫ് സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത, ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളെ ഈ പ്രശ്നം നേരിട്ട് ബാധിക്കില്ല

ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന ഇടനാഴികളിൽ ഒന്നാണ് ഈ റൂട്ട്

ദുബൈ: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമ മേഖലയിൽ പാക്കിസ്ഥാൻ പ്രവേശനം നിഷേധിച്ചതോടെ യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്. ഇതുമൂലം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകൾ വൈകാനും ദീർഘദൂര റൂട്ടുകൾ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയിൽ നിന്നും വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതർ നിർദ്ദേശിച്ചു.

നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിതമായ വ്യോമാതിർത്തി അടച്ചിടൽ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന ഇടനാഴികളിൽ ഒന്നിന് തടസ്സമുണ്ടാകുമെന്ന ആശങ്ക ഈ നീക്കം ഉയർത്തിയിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള നിരവധി പ്രതിദിന വിമാനങ്ങൾ ഏറ്റവും അടുത്ത റൂട്ടിനായി പാക്കിസ്ഥാൻ വ്യോമാതിർത്തിയെയാണ് ആശ്രയിക്കുന്നത്.

ഇപ്പോൾ ഈ വ്യോമയാന മേഖല അടച്ചിട്ടതോടെ യുഎഇയിൽ സർവീസ് നടത്തുന്ന എല്ലാ ഇന്ത്യൻ വിമാനക്കമ്പനികളും അറേബ്യൻ കടലിന് മുകളിലൂടെയോ കൂടുതൽ തെക്കൻ പാതകളിലൂടെയോ വഴിതിരിച്ചുവിടാൻ നിർബന്ധിതരാകുകയാണ്. ഇത് പറക്കൽ സമയം രണ്ട് മണിക്കൂർ വരെ വർധിപ്പിക്കും. എന്നാൽ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളെ ഈ പ്രശ്നം നേരിട്ട് ബാധിക്കില്ല. കാരണം നിരോധനം ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ വിമാനക്കമ്പനികൾക്ക് മാത്രമാണ്. എങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിലെ വിമാന ഗതാഗതക്കുരുക്കും സ്ലോട്ട് പുനഃക്രമീകരണവും വിപരീത ഫലങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

അടച്ചുപൂട്ടൽ ദിവസങ്ങളോ ആഴ്ചകളോ തുടരുകയാണെങ്കിൽ അത് ടിക്കറ്റ് നിരക്ക് വർധനവിനും ഷെഡ്യൂളിങ് പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ദുബൈ ആസ്ഥാനമായുള്ള ട്രാവൽസ് അധികൃതർ പറയുന്നു. എന്നാൽ അത് വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് കരുതുന്നതെന്ന് അൽ സോറ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് ജനറൽ മാനേജർ ജോയ് തോമസ് പറഞ്ഞു.

മാർക്കറ്റ് ട്രെൻഡിനനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്ക് വർധനവുണ്ടാവുക. നിലവിൽ ഉയർന്ന നിരക്ക് തന്നെയാണ് ഉള്ളത്. ഈയാഴ്ച മിക്ക വിമാനക്കമ്പനികളും യുഎഇ-ഇന്ത്യ വൺവേ ടിക്കറ്റിന് 1000ത്തിലേറെ ദിർഹം ഈടാക്കുന്നു. തിരിച്ചുള്ള യാത്രയ്ക്ക് ഇത് 1300 ദിർഹം വരെയായിട്ടുണ്ട്. എങ്കിലും മിക്ക വിമാനങ്ങളിലും ഈയാഴ്ച ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്നലെ എയർ അറേബ്യ കൊച്ചിയിലേക്ക് മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായാണ് പറന്നത്.

നാട്ടിൽ അവധിയും ആഘോഷങ്ങളും കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്കാണിപ്പോൾ. ഇനി യുഎഇയിൽ വേനലവധിക്ക് സ്കൂളുകൾ അടക്കുമ്പോൾ നിരക്കുകൾ വീണ്ടും കുത്തനെ കൂടിയേക്കാം. എന്നാൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ എന്ന് എയർ ഇന്ത്യ അധികൃതർ ട്രാവൽസുകാരെ അറിയിച്ചിട്ടില്ല. പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് തുടരാൻ കഴിയുന്നതിനാൽ ഗൾഫ് വിമാനക്കമ്പനികളെ ഇത് ബാധിക്കാൻ സാധ്യതയില്ല.

അതേസമയം, കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ പാക് വ്യോമ പാതb ഉപയോഗിക്കുന്നില്ല എന്നതിനാൽ കേരത്തിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇത് നേരിട്ട് ബാധിക്കില്ല. ഈ റൂട്ടിൽ ഇന്ത്യൻ വ്യോമ പാതയും ഗൾഫിലെ വിവിധ രാജ്യങ്ങളുടെ വ്യോമ പാതകളും ആണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ നിലവിൽ കേരളത്തിൽ നിന്ന് ഗൾഫിലെ വിവിധ രാജ്യങ്ങളിലെക്ക് പോകുന്ന വിമാന സർവ്വീസുകളെ ഇത് നേരിട്ട് ബാധിക്കാൻ ഇടയില്ല.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്‌ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷം വർധിച്ചതാണ് വ്യോമാതിർത്തി നിരോധനത്തിന് കാരണം.

2019-ൽ, വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് പാക് അതിർത്തി യിലൂടെ പോകുന്ന വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാ റൂട്ടുകൾ അടച്ചതിനാൽ – ഗുജറാത്തിലേക്കോ മഹാരാഷ്ട്രയിലേക്കോ വഴിമാറി യൂറോപ്പ്, വടക്കേ അമേരിക്ക അല്ലെങ്കിൽ പശ്ചിമേഷ്യയിലേക്ക് വലത്തേക്ക് തിരിയുന്നതിന് പകരം – മിക്ക വിമാനങ്ങളുടെയും ദൈർഘ്യം കുറഞ്ഞത് 70-80 മിനിറ്റ് ഉയർന്നിരുന്നു. ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി യൂറോപ്പിൽ നിർത്തേണ്ടിവന്നു. കൂടാതെ, അന്ന് ചെറിയ വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന ഡൽഹിയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള ഇൻഡിഗോയുടെ വിമാനത്തിന് ദോഹയിൽ ഇറങ്ങിയും ഇന്ധനം നിറയ്ക്കേണ്ടി വന്നിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: