Tuesday, 13 May - 2025

മോദിയുടെ സഊദി സന്ദർശനം ഇന്ന് മുതൽ; ജിദ്ദ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും

ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി അറേബ്യ സന്ദര്‍ശനം കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദിയുടെ ജിദ്ദ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയും വിവിധ മേഖലകളില്‍ ഫലം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.ചൊവ്വാഴ്ച രാവിലെ 9-ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 12.40-ന് മോദി ജിദ്ദയിലെത്തും. ചൊവ്വ, ബുധന്‍ എന്നീ രണ്ടുദിവസമാണ് സന്ദര്‍ശന പദ്ധതിയിട്ടിട്ടുള്ളത്.

2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പരസ്പരം അഭിവാദ്യം ചെയ്തത് വെറുമൊരു കൂടിക്കാഴ്ച മാത്രമായിരുന്നില്ല. മറിച്ച്, ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് ശക്തികള്‍ തമ്മില്‍ ആഴമേറിയതും തന്ത്രപരവുമായ ബന്ധത്തിന്റെ പുനഃക്രമീകരണത്തിന് അടിവരയിടുന്നതിന്റെ സൂചന കൂടിയായിരുന്നു.

ഇന്ത്യ ജനസംഖ്യാപരമായ ശക്തിയും ഡിജിറ്റല്‍ വൈദഗ്ധ്യവുമുള്ള വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയാണെങ്കില്‍, സൗദി അറേബ്യ വൈവിധ്യമാര്‍ന്ന സാമ്പത്തിക ശക്തികേന്ദ്രമായി അതിവേഗം മാറുന്ന ഒരു പെട്രോ-കെമിക്കല്‍ രാഷ്ട്രമാണ്. ബഹിരാകാശ സാങ്കേതികവിദ്യ, ഫിന്‍ടെക്, ഗ്രീന്‍ ഹൈഡ്രജന്‍, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, സംസ്‌കാരികം എന്നിവയിലുടനീളം വ്യാപിച്ചിരിക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം.

ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതായാണ് സൂചന. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം സൗദി അറേബ്യ, ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഉഭയകക്ഷി വ്യാപാരം 42.98 ബില്യണ്‍ ഡോളറിലെത്തി.

എണ്ണക്ക് പകരം മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കാഴ്ചപ്പാടില്‍ ഊന്നിയുള്ള സൗദി പദ്ധതിയായ വിഷന്‍ 2030-ന്റെ വിജയത്തിനായി ഇന്ത്യയെ സൗദി അറേബ്യ പ്രതീക്ഷയോടെയാണ് കാണുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സമീപ കാലത്തു ശ്രദ്ധേയമായ വളര്‍ച്ച നേടിയിട്ടുണ്ട്. ഇത് 2023 ഓഗസ്റ്റ് വരെ ഏകദേശം 3 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് കണക്ക്. കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, നിര്‍മാണം, ടെലികമ്മ്യൂണിക്കേഷന്‍സ്, ഐടി, സാമ്പത്തിക സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ നിക്ഷേപങ്ങള്‍.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്), സൗദി പിന്തുണയുള്ള വിഷന്‍ ഫണ്ട്, പ്രമുഖ കമ്പനികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ സൗദി നിക്ഷേപങ്ങള്‍ ഏകദേശം 10 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കുന്നു. റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകളില്‍ പിഐഎഫിന്റെ 1.5 ബില്യണ്‍ ഡോളറിന്റെയും റിലയന്‍സ് റീട്ടെയിലില്‍ 1.3 ബില്യണ്‍ ഡോളറിന്റെയും പ്രധാന ഇടപാടുകള്‍ നിക്ഷേപം ഉള്‍പ്പെടുന്നു. പിഐഎഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ സാലിക്, കാര്‍ഷിക മേഖലയില്‍ 2020-ല്‍ ദാവത് ഫുഡ്സില്‍ 30% ഓഹരിയും (17.23 മില്യണ്‍ ഡോളര്‍) 2022-ല്‍ എല്‍ടി ഫുഡ്സില്‍ 9.2% ഓഹരിയും (44 മില്യണ്‍ ഡോളര്‍) സ്വന്തമാക്കി.

Most Popular

error: