ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഭീകരാക്രമണം നടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്വാദറിലെ തീരദേശ മേഖലയായ പസ്നിയിലാണ് ബുധനാഴ്ച ആദ്യ ആക്രമണം നടന്നത്. ഭീകരർ ബസ് തടഞ്ഞുനിർത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ക്വെറ്റയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണം നടന്നത്.
പൊലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്കിൽ ഘടിപ്പിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യം ഉന്നയിക്കുന്ന ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.





