ജിദ്ദ: സഊദിയിലെ മുഴുവൻ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ഇതുമായി ബന്ധപ്പെട്ട പൊതുരേഖകളിലും റിയാൽ ചിഹ്നം നിർബന്ധമാക്കി വാണിജ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യമേഖലയ്ക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വിലകളിലും കറൻസിയുടെ മൂല്യം രേഖപ്പെടുത്തുമ്പോഴും സൗദി റിയാലിന്റെ ചിഹ്നം നിർബന്ധമായും ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
സൗദി സെന്‍ട്രല്‍ ബാങ്കിന്റെ വെബ്സൈറ്റിലെ അംഗീകൃത ഫോര്‍മുല അനുസരിച്ചായിരിക്കണം ഈ ചിഹ്നം ഉപയോഗിക്കേണ്ടത്. അതിന്റെ പ്രയോഗം പാലിക്കണമെന്നും വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സൗദി റിയാലിന്റെ ചിഹ്നത്തിന് സല്‍മാന്‍ രാജാവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അംഗീകാരം നൽകിയത്.
സൗദി അറേബ്യയുടെ ദേശീയ- സാംസ്‌കാരിക ബോധം വളർത്തുന്നതിൽ സൗദി റിയാല്‍ ചിഹ്നത്തിന് പങ്കുണ്ടെന്ന് ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കുന്ന വേളയിൽ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.