കൊച്ചി: ബിൽ അടക്കാതിരുന്നതിനെത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ ലൈന്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു.
കെ.എസ്.ഇ.ബി കന്റോൺമെൻറ് സെക്ഷനിലെ ലൈന്മാൻ കുര്യാക്കോസിനെ കത്തിക്കൊന്ന കൊല്ലം പള്ളിക്കത്തോട്ടം യോഹന്നാന് കൊല്ലം അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും പ്രതി കുറ്റകൃത്യം ചെയ്തെന്നത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തിയാണ് ഉത്തരവ്.
2008 ഏപ്രിൽ 26ന് കുര്യാക്കോസ് പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിയുടെ സഹോദരിയുടെ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് ജീവനക്കാരൻ ഇയാളുടെ വീട്ടിലെത്തിയത്. വൈദ്യുതി ജീവനക്കാരുമായി ഇയാളുടെ മാതാവ് തർക്കിക്കുന്നതിനിടെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന പ്രതി കുര്യാക്കോസിനെ കുത്തുകയായിരുന്നു.