കൊല്ലം: കൊല്ലം ഏരൂരിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ യുവതിയെയും അച്ഛനെയും വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി 13 ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തിരുന്നില്ല. പോലീസിന്റെ അനാസ്ഥയെ തുടർന്നാണ് പരാതി നൽകിയവർക്കെതിരെ ആക്രമണം ഉണ്ടായത് എന്നതാണ് ആക്ഷേപം.
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മണലിൽ സ്വദേശി ചങ്കു സുനിലും സുഹൃത്ത് അനീഷും പ്രായപൂർത്തിയാകാത്ത വ്യക്തിയും ചേർന്നാണ് ആക്രമണം നടത്തിയത്. എരൂർ സ്വദേശി വേണുഗോപാലൻ നായരുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി പരുക്കേൽപ്പിക്കുയായിരുന്നു. വേണുഗോപാലൻ നായർക്കും മകൾ ആശയ്ക്കും വെട്ടേറ്റു. സുനിലിന് എതിരെ ആശ പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
ജനുവരി മുപ്പതിനാണ് സുനിലിനെതിരെ പരാതി നൽകിയത്. അശ്ലീലപ്രദർശനം നടത്തിയെന്നും അസഭ്യവർഷം നടത്തിയെന്നുമായിരുന്നു പരാതി. ഏരൂർ പോലീസിൽ പരാതി ലഭിച്ചു 13 ദിവസം കഴിഞ്ഞിട്ടും നടപടി എടുത്തില്ല. ആക്രമണത്തിന് ശേഷമാണ് സുനിലിനേയും അനീഷിനേയും പോലീസ് പിടികൂടിയത്. ആശയുടെ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. കുടുംബത്തിന്റെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായോ എന്നതിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകും.